സെല്‍ഫ് ഗോള്‍ അടിച്ചവര്‍

header ads

ട്വന്റി20യിലെ ശ്രീലങ്കന്‍ പരീക്ഷണങ്ങള്‍

വെടിക്കെട്ട് ബാറ്റിംഗുമായി ഏകദിന ക്രിക്കറ്റിന്റെ മുഖച്ഛായ മാറ്റിയ ശ്രീലങ്കന്‍ താരങ്ങള്‍ ട്വന്റി20 ക്രിക്കറ്റിലും പുത്തന്‍ അധ്യായങ്ങള്‍ രചിക്കുന്നു. 1996ല്‍ സനത് ജയസൂര്യയും റോമേഷ് കലുവിതരണയുമാണ് ബൗളര്‍മാര്‍ക്ക്‌മേല്‍ പടര്‍ന്ന് കയറി ഇന്നിംഗ്‌സ് പടുത്തുയര്‍ത്തുന്ന ശൈലി ഏകദിന ക്രിക്കറ്റില്‍ നടപ്പാക്കിയത്. ജയസൂര്യ കൂറ്റന്‍ ഷോട്ടുകളുടെ മാലപ്പടക്കം തീര്‍ത്തപ്പോള്‍ മരതകദ്വീപുകാര്‍ ലോകകപ്പിലും മുത്തമിട്ടു. ഇപ്പോള്‍ ട്വന്റി 20 ലോകകപ്പിന്റെ രണ്ടാം പതിപ്പില്‍ ക്രിക്കറ്റ് പുസ്തകങ്ങളിലൊന്നുമില്ലാത്ത ഷോട്ടുകളിലൂടെയാണ് ശ്രീലങ്കന്‍ താരങ്ങള്‍ കളിക്കളത്തിനകത്തും പുറത്തും ശ്രദ്ധേയരാവുന്നത്.
ലങ്കന്‍ ഓപ്പണര്‍ തിലകരത്‌നെ ദില്‍ഷന്‍ സ്വന്തമായൊരു ഷോട്ടുതന്നെ ക്രിക്കറ്റിന് പരിചയപ്പെടുത്തിയിരിക്കുന്നു-ദില്‍സ്കൂപ്പ്. പിന്‍കാല്‍മുട്ട് നിലത്തുറപ്പിച്ച് ബൗളര്‍തൊടുക്കുന്ന പന്ത് വിക്കറ്റ് കീപ്പറുടെ തലയ്ക്ക് മുകളിലൂടെ അതിര്‍ത്തിവരയ്ക്കപ്പുറത്തേക്ക് പറത്തുന്ന ഷോട്ടാണിത്. ഫാസ്റ്റ് ബൗളറെന്നോ സ്പിന്നെറന്നോ വ്യത്യാസമില്ലാതെയാണ് ദില്‍ഷന്‍ ഈ ഷോട്ട് കളിക്കുന്നത്. ജയസൂര്യയോടൊപ്പം ഇന്നിംഗ്‌സ് തുറക്കുന്ന ദില്‍ഷന്റെ ഇന്നിംഗ്‌സുകള്‍ ശ്രീലങ്കന്‍ ഇന്നിംഗ്‌സിന്റെ നെടുന്തൂണുകളാണ്.
പരമ്പരാഗത ബാറ്റിംഗ് ശൈലിക്ക് പേരുകേട്ട മഹേല ജയര്‍വര്‍ദ്ധനെയാണ് റിവേഴ്‌സ് സ്വീപ്പ് ഷോട്ടുകളിലൂടെ ശ്രദ്ധേയനാവുന്ന ലങ്കന്‍ ബാറ്റ്‌സ്മാന്‍. എതിരാളികളുടെ പോലും ആദരം പടിച്ചുപറ്റുന്ന കൃത്യതയാണ് ജയവര്‍ദ്ധനെയുടെ റിവേഴ്‌സ് സ്വീപ്പ് ഷോട്ടുകള്‍ക്കുളളത്. ഇപ്പോഴത്തെ വെസ്റ്റ് ഇന്‍ഡീസ് കോച്ച് ജോണ്‍ ഡെയ്‌സനാണ് റിവേഴ്‌സ് സ്വീപ്പിന്റെ ഉപഞ്ജാതാവ്. ആന്‍ഡ്രു സൈമണ്ട്‌സ്, യൂനിസ് ഖാന്‍ തുടങ്ങിയ പലതാരങ്ങളും ഈ ഷോട്ട് കളിക്കാറുമുണ്ട്. എന്നാല്‍ ഇവരേക്കാളെല്ലാം കൃത്യതയാര്‍ന്ന ഷോട്ടുകളാണ് ജയവര്‍ദ്ധനെയെ സവിഷേഷനാക്കുന്നത്.
ബൗളര്‍ ഇസുറുവും ഉദനയും പരീക്ഷണബോളുകളുമായി ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. പന്ത് പിച്ച് ചെയ്ത് കഴിഞ്ഞാല്‍ വേഗത കുറയുന്നതാണ് ഉദനയുടെ ബൗളിംഗിന്റെ പ്രത്യേകത. ഇത് പല ബാറ്റ്‌സ്മാന്‍മാരുടെയും ബാറ്റിംഗിന്റെ താളം തെറ്റിക്കുന്നു.

Post a Comment

0 Comments