സെല്‍ഫ് ഗോള്‍ അടിച്ചവര്‍

header ads

കളിക്ക് പുറത്തെ കളി; ദത്ത്‌യ്ക്ക് ഇന്ത്യന്‍ ടീമിനൊപ്പം ചേരാനാവുന്നില്ല‍‍‍‍‍

രാജ്യത്തെ ഏറ്റവും മികച്ച ഫിസിക്കല്‍ ട്രെയിനറായ പ്രദീപ് ദത്തയ്ക്ക് വീണ്ടും ചുവപ്പുനാടയും വ്യക്തിവിദ്വേഷവും വില്ലനാവുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിനുളള ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഫിസിക്കല്‍ ട്രെയിനറായി തിരഞ്ഞെടുക്കപ്പെട്ടിട്ടും ടീമിനൊപ്പം ചേരാനാവാതെ വിഷമിക്കുകയാണ് തിരുവനന്തപുരം എല്‍ എന്‍ സി പിയിലെ സീനിയര്‍ ലക്ചററും ഫിസിക്കല്‍ ട്രെയിനറുമായ പ്രദീപ് ദത്ത. എല്‍ എന്‍ സി പി ഇ അനുമതി നല്‍കാത്തതിനാലാണ് പ്രദീപ് ദത്തയ്ക്ക് ഇന്ത്യന്‍ ടീമിനൊപ്പം ചേരാന്‍ കഴിയാത്തത്. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ അംഗീകരിച്ച ഏക എലീറ്റ് ഫിസിക്കല്‍ കണ്ടീഷനിംഗ് പരിശീലകനാണ് ബംഗാള്‍ സ്വദേശിയായ പ്രദീപ് ദത്ത.

സ്‌പോര്‍ട്‌സ് മന്ത്രാലയവും സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയും(സായി) ആവശ്യപ്പെട്ടിട്ടും എല്‍ എന്‍ സി പി ഇ പ്രിന്‍സിപ്പലിന്റെ അനുമതി ഇല്ലാത്തതിനാലാണ് പ്രദീപ് ദത്ത്‌യ്ക്ക് ഇന്ത്യന്‍ ടീമിനൊപ്പം ചേരാന്‍ കഴിയാത്തതെന്ന് ഹോക്കി ഇന്ത്യ ജനറല്‍സെക്രട്ടറി അസ്‌ലം ഖാന്‍ വൈഗന്യൂസിനോട് പറഞ്ഞു." ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും മികച്ച ഫിസിക്കല്‍ ട്രെയിനറാണ് പ്രദീപ് ദത്ത. രാജ്യ താല്‍പര്യം മുന്‍നിറുത്തിയാണ് അദ്ദേഹത്തിന്റെ സേവനം ഹോക്കി ഇന്ത്യ സ്‌പോര്‍ട്‌സ് മന്ത്രാലയത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍ എല്‍ എന്‍ സി പി ഇ പ്രിന്‍സിപ്പല്‍ പലകാരണങ്ങള്‍ പറഞ്ഞ് പ്രദീപ് ദത്തയെ ടീമിനൊപ്പം ചേരാന്‍ അനുമതി നല്‍കിയിട്ടില്ല. പരിചയ സമ്പന്നനായ അദ്ദേഹത്തെ വിട്ടുകിട്ടാന്‍ ലഭ്യമായ എല്ലാ മാര്‍ഗങ്ങളും തേടും". അനുമതി ലഭിക്കാതിരുന്നതിനാല്‍ ഹോക്കി ടീമിന്റെ ഇക്കഴിഞ്ഞ യൂറോപ്യന്‍ പര്യടനത്തില്‍ പങ്കാളിയാവാന്‍ ദത്തയ്ക്ക് കഴിഞ്ഞിരുന്നില്ല.

ദത്തയ്ക്ക് ഇന്ത്യന്‍ ടീമിനൊപ്പം ചേരുന്നതിന് ഇതിനു മുന്‍പും എല്‍ എന്‍ സി പിയില്‍ നിന്ന് തടസങ്ങള്‍ ഉണ്ടായിട്ടുണ്ട്. ദത്ത ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നാല്‍ എല്‍ എന്‍ സി പിയിലെ ക്‌ളാസുകള്‍ മുടങ്ങുമെന്നാണ് പ്രിന്‍സിപ്പലിന്റെ വാദം. എന്നാല്‍ ഇന്ത്യയൊട്ടാകെ സായിയില്‍ നിരവധി പരിശീലകര്‍ ഉളളപ്പോഴാണ് പ്രിന്‍സിപ്പലിന്റെ ഈ ന്യായീകരണമെന്നും വ്യകതിവിദ്വേഷമാണ് ദത്തയ്ക്ക് ടീമിനൊപ്പം ചേരാന്‍ അനുമതി നല്‍കാത്തതിന് കാരണമെന്നും മറ്റ് പരിശീലകര്‍ ചൂണ്ടിക്കാണിക്കുന്നു. മുന്‍പ് ഇതേ സാഹചര്യമുണ്ടായപ്പോഴും ഇക്കാര്യം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

1995 മുതല്‍ എല്‍ എന്‍ സി പിയിലെ കായികാധ്യാപകനാണ് ദത്ത. നിരവധി തവണ ഇന്ത്യന്‍ ഫുട്‌ബോള്‍, ഹോക്കി ടീമുകളുടെ ഫിസിക്കല്‍ ട്രെയിനറായിരുന്നു. ലോകകപ്പ് യോഗ്യതാ മത്‌സരം, വാന്‍കൂവര്‍ നേഷന്‍ കപ്പ്, ഒളിംപിക് യോഗ്യതാ മത്‌സരം, പാകിസ്ഥാന്‍ പര്യടനം എന്നിവയില്‍ ഇന്ത്യന്‍ സീനിയര്‍ ഫുട്‌ബോളിന്റെ ഫിസിക്കല്‍ ട്രെയിനറായിരുന്നു ദത്ത. എ എഫ് സി കപ്പിനുളള വനിതാ ജൂനിയര്‍ ഫുട്‌ബോള്‍ ടീമിനെയും പരിശീലിപ്പിച്ചുണ്ട്. ഹോക്കിയില്‍ ഇന്ത്യയുടെ ജൂനിയര്‍-സീനിയര്‍ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ഹോക്കി ടീമിന്റെ മുഖ്യ കോച്ച് ഹൊസെ ബ്രാസയുടെ പ്രത്യേക താത്പര്യപ്രകാരമാണ് ദത്തയെ കോച്ചിംഗ് സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയത്.

ഹോക്കി ഇന്ത്യയുടെ നേരിട്ടുളള ഇടപെടലിലൂടെ ടീമിനൊപ്പം ചേരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണിപ്പോള്‍ പ്രദീപ് ദത്ത. ബംഗാളിലെ 24 പര്‍ഗാന സ്വദേശിയാണ് പ്രദീപ് ദത്ത. അതിനിടെ ഓഗസ്റ്റ് 26ന് ആരംഭിക്കി ഇന്ത്യന്‍ ടീമിന്റെ പരിശീലന ക്യാമ്പ് മാറ്റിവച്ചു." നേരത്തേ ഓഗസ്റ്റ് 26ന് പൂനെയിലെ ബാലവാഡി സ്‌പോര്‍ട്‌സ് കോംപ്‌ളക്‌സില്‍ പരിശീലന ക്യാമ്പ് ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ പൂനെയില്‍ പന്നിപ്പനി പടര്‍ന്ന് പിടിച്ചിരിക്കുകയാണ്. ക്യാമ്പ് ബാംഗ്‌ളൂരിലേക്ക് മാറ്റാന്‍ ആലോചിച്ചു, പക്ഷേ അവിടെയും പന്നിപ്പനി ബാധയുണ്ട്. എന്തായാലും വിശദമായ ആലോചനകള്‍ക്ക് ശേഷമേ ക്യാമ്പ് എവിടെയെന്ന് തീരുമാനിക്കൂ" അസ്‌ലം ഖാന്‍ വൈഗന്യൂസിനോട് പറഞ്ഞു.

Post a Comment

0 Comments