സെല്‍ഫ് ഗോള്‍ അടിച്ചവര്‍

header ads

ഹര്‍ഭജന്റെ ഏദന്‍തോട്ടം; ലക്ഷ്മണിന്റെയും

കൊല്‍ക്കത്ത: ഒന്നാം ടെസ്റ്റിലെ ഇന്നിംഗ്സ് തോല്‍വിയോടെ കൊല്‍ക്കത്തയിലെത്തിയ ടീം ഇന്ത്യ ഒരൊറ്റവ്യക്തിയെയാണ് ഉറ്റുനോക്കിയത്,ആരാധകരും. ടര്‍ബണേറ്റര്‍ എന്ന ഹര്‍ഭജന്‍ സിംഗിനെ. കാരണം ഈഡന്‍സ് ഗാര്‍ഡന്‍സും ഹര്‍ഭജനും തമ്മിലുളള ബന്ധം അത്രമേല്‍ പ്രതീക്ഷയാണ് അവര്‍ക്ക് നല്‍കിയത്. ഭാജി പ്രതീക്ഷ തെറ്റിച്ചില്ല. എട്ടുവിക്കറ്റുമായി ഹര്‍ഭജന്‍ ഇന്ത്യയുടെ വിജയനക്ഷത്രമാവുകയും ചെയ്തു.

രണ്ടാം ഇന്നിംഗ്സില്‍ അഞ്ചും ഒന്നാം ഇന്നിംഗ്സില്‍ മൂന്നും വിക്കറ്റുകളാണ് ഭാജി വീഴ്ത്തിയത്. ഇതോടെ ഈഡന്‍സ് ഗാര്‍ഡസില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ ബൗളറുമായി ഹര്‍ഭജന്‍. ഈഡനില്‍ ഹര്‍ഭജനിപ്പോള്‍ 46 വിക്കറ്റായി. 40 വിക്കറ്റ് വീഴ്ത്തിയ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ളെയെയാണ് ഹര്‍ഭജന്‍ മറികടന്നത്. ഇതിനേക്കാളുമൊക്കെ വലുതായിരുന്നു രണ്ടാം ഇന്നിംഗ്സില്‍ ഹര്‍ഭജന്‍ വീഴ്ത്തിയ ആല്‍ബി മോര്‍ക്കലിന്റെ വിക്കറ്റ്. അക്ഷരാര്‍ഥത്തില്‍ മില്യണ്‍ ഡോളര്‍ വിക്കറ്റ്. ഇതോടെ ഇന്ത്യ പരമ്പര സമനിലയാക്കി. ഒപ്പം ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിറുത്തകയും ചെയ്തു ധോണിയും സംഘവും.

അനില്‍ കുംബ്ളെ വിരമിച്ചതിന് ശേഷം ഇന്ത്യന്‍ ബൗളിംഗിന്റെ കുന്തമുനയായ ഹര്‍ഭജന്റെ കഴിവില്‍ പലതവണ സംശയമുണര്‍ന്നിരുന്നു. ഒറ്റയ്ക്ക് ടീമിനെ ചുമലിലേറ്റാനാവുമോ എന്ന സംശയം. സംശയം ബാക്കിയാണെക്കിലും ഭാജി കൊല്‍ക്കത്തയില്‍ ഇന്ത്യയുടെ മാനം കാത്തു. നാടകീയമായ മത്സരത്തില്‍ ഒന്‍പത് പന്ത് ശേഷിക്കെയായിരുന്നു ഭാജി മോര്‍നെ മോര്‍ക്കലിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയത്.

വിമര്‍ശനങ്ങള്‍ ബാക്കിനില്‍ക്കെ രണ്ടാം ഇന്നിംഗ്സില്‍ 48.3 ഓവറില്‍ വെറും 59 റണ്‍സ് വഴങ്ങിയാണ് ഭാജി അഞ്ചു വിക്കറ്റ് വീഴ്ത്തിയത്. 1.21 റണ്‍സ് വീതമാണ് ഭാജി ഒരോവറില്‍ വിട്ടുകൊടുത്തത്. രണ്ടായിരത്തിന് ശേഷം ഒരിന്ത്യന്‍ ബൗളരുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം കൂടിയാണിത്.

ഹര്‍ഭജന് ഇടത്-വലതുകൈയന്‍ ബാറ്റ്സ്മാന്‍മാര്‍ക്കെതിരെ ഒരുപോലെ മികവു പുലര്‍ത്താനായി എന്നതാണ് മത്സരത്തിന്റെ പ്രത്യേകത. ദക്ഷിണാഫ്രിക്കന്‍ മധ്യനിരയിലെ ഇടംകൈയന്‍മാരായ ആഷ് വെല്‍ പ്രിന്‍സിനെയും ജെ പി ഡ്യുമിനിയെയും തുടക്കത്തിലേ പുറത്താക്കിയതായിരുന്നുമത്സരത്തിലെ വഴിത്തിരിവ്. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭാജി ടെസ്റ്റില്‍ അഞ്ചുവിക്കറ്റ് പ്രകടനം പുറത്തെടുക്കുന്നത്.

ഓസ്ട്രേലിയക്കെതിരെ 2001ല്‍ ഇന്ത്യ നേടിയ ചരിത്രവിജയത്തിലും ഹര്‍ഭജന്റെ ബൗളിംഗ് നിര്‍ണായകമായിരുന്നു, അതിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ടര്‍ബണേറ്ററുടെ ബൗളിംഗ്. അന്നും നിര്‍ണായകമായ അവസാന വിക്കറ്റ് ലഗ് ബിഫോര്‍ വിക്കറ്റിലൂടെ ഭാജിയാണ് നേടിയത്.

ഭാജിക്ക് മാത്രമല്ല വിവിഎസ് ലക്ഷ്മണിനും മറക്കാനാവാത്ത ടെസ്റ്റായിരുന്നു ഇത്. ലക്ഷ്ണണ്‍ ഈഡനില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കി. ഈനേട്ടം കൈവരിക്കുന്ന ആദ്യ ബാറ്റ്സ്മാനാണ് ലക്ഷ്മണ്‍ . ഒമ്പത് ടെസ്റ്റുകളില്‍ നിന്ന് നാലു സെഞ്ച്വറികളോടെയാണ് ലക്ഷ്ണണ്‍ ഈഡനില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കിയത്. മധ്യനിരയില്‍ തന്റെ സാന്നിധ്യം എത്രമാത്രം വലുതാണെന്ന് ഒരൊറ്റ ഇന്നിംഗ്സിലൂടെ ലക്ഷ്ണണ്‍ തെളിയച്ചു. ലക്ഷ്ണണ്‍ പുറത്താവാതെ 143 റണ്‍സാണ് നേടിയത്. ടെസ്റ്റില്‍ ലക്ഷ്ണണിന്റെ പതിനഞ്ചാം സെഞ്ച്വറിയായിരുന്നു ഇത്.

രണ്ടിന്നിംഗ്സിലും ശതകം നേടിയ ഹാഷിം അംലയുടെ നേട്ടവും ശ്രദ്ധേയമാണ്. അവസാന ശ്വാസംവരെ പൊരുതിയിട്ടും ടീമിനെ രക്ഷിക്കാനാവാത്തതിന്റെ ദു:ഖവും അംലയെ ഏറെനാള്‍ തുടരുമെന്നുറപ്പ്. മൂന്നിന്നിംഗ്സുകളില്‍ നിന്ന് അംല 490 റണ്‍സാണ് നേടിയത്. ഇരട്ടശതകമടക്കം മൂന്നു സെഞ്ച്വറി. രണ്ടു ടെസ്റ്റുകളിലായി 1402 മിനിറ്റാണ് അംല ക്രീസില്‍ ചിലവഴിച്ചത്. 23 മണിക്കൂറും 22 മിനിറ്റും.

Post a Comment

0 Comments