സെല്‍ഫ് ഗോള്‍ അടിച്ചവര്‍

header ads

ഹൃദയംകൊണ്ട് പന്ത് തട്ടുന്നവര്‍


ഫുട്ബോളില്‍ എന്നും ഗോളടിക്കുന്നവരാണ് വാഴ്‌ത്തപ്പെടാറുളളത്. ഗോള്‍വേട്ടക്കാരാണ് ദൈവങ്ങള്‍. അവരുടെ മിന്നല്‍പ്രകടനങ്ങളായിരിക്കും ആരാധകരുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുക. എന്നാല്‍ താരത്തിളക്കത്തിന്റെ ഭാരമില്ലാതെ കളിക്കളത്തില്‍ ഹൃദയംകൊണ്ട് കളിക്കുന്ന മറ്റൊരുകൂട്ടര്‍ കൂടിയുണ്ട്, ഡിഫന്‍ഡര്‍മാര്‍. എതിരാളിയുടെ നീക്കങ്ങള്‍ക്ക് മുന്നില്‍ പ്രതിരോധത്തിന്റെ ഉരുക്കുകോട്ടകെട്ടി ടീമിനെ രക്ഷിക്കാന്‍ കയ്യുംമെയ്യും മറന്ന് പോരടിക്കുന്നവര്‍. ഒരു ചെറുപിഴവിന്പോലും വലിയ വിലകൊടുക്കുന്നവര്‍. അവരില്‍ ചിലരെക്കുറിച്ച്

പലപ്പോഴും ഡിഫന്‍ഡര്‍മാരുടെ ഒരുസേവിന് ഗോളിനോളമോ ചിലപ്പോള്‍ അതിനേക്കാളുമോ വിലയുണ്ടാകും. പക്ഷേ അതെല്ലാം ഒറ്റദിവസംകൊണ്ട് ജലരേഖയായി മറുകയാണ് പതിവ്. കളിയും തന്ത്രങ്ങളും മാറിയതോടെ വിംഗ്ബാക്കുകളുടെ പ്രാധാന്യവും വര്‍ധിച്ചു. പലപ്പോളും മിഡ്ഫീല്‍ഡറേക്കാളും ഗോള്‍മുഖത്തേക്ക് പന്തെത്തിക്കുന്നത് ഇക്കൂട്ടരായിരിക്കും.

ഡാനിയേല്‍ ആല്‍വസ്
(ബ്രസീല്‍)

കഫുവിന്റെ പിന്‍ഗാമിയാര് എന്ന ചോദ്യത്തിനുളള ബ്രസീലിന്റെ മറുപടിയാണ് ഡാനിയേല്‍ ആല്‍വസ്. വിശേണങ്ങള്‍ ആവശ്യമില്ലാത്ത കഫുവിന്റെ സ്ഥാനം എല്ലാ അര്‍ഥത്തിലും നികത്തുകയാണ് ബാഴ്‌സലോണ താരമായ ആല്‍വസ്. കരുത്തും സാങ്കേതികതയും ഒത്തുചേര്‍ന്ന ആല്‍വസ് കാലോസ് ദുംഗയുടെ ടീമില്‍ സ്ഥിരം സാന്നിധ്യമായി മാറിക്കഴിഞ്ഞു.

പ്രതിരോധം എന്ന ചുമതലമാത്രമല്ലെ ഇന്ന് വിംഗ്ബാക്കുകള്‍ക്കുളളത്. ഇത് ഏറ്റവും ഫലപ്രദമായി നടപ്പാക്കുന്ന താരമാണ് ആല്‍വസ്.കൃത്യമായി പറഞ്ഞാല്‍ ഒരു വിംഗര്‍ക്ക് തുല്യമാണ് കളിത്തട്ടില്‍ ആല്‍വസിന്റെ പ്രകടനം. കോച്ച് യുവാനന്‍ഡെ റാമോസിന് കീഴില്‍ സെവിയയിലാണ് ആല്‍വസിന്റെ വളര്‍ച്ച. തുടര്‍ന്ന് ബാഴ്‌സലോണയിലെത്തിയതോടെ ലോകശ്രദ്ധനേടുകയും ചെയ്‌തു. ബാഴ്‌സലോണയുടെ ചരിത്തത്തില്‍ ഏറ്റവും പ്രതിഫലം പറ്റുന്ന ഡിഫന്‍ഡറാണ് ആല്‍വസ്.

ബാഴ്‌സലോണയില്‍ ലയണല്‍ മെസ്സി നേടുന്ന ഒട്ടുമിക്ക ഗോളുകളും വലതുവിംഗില്‍ നിന്ന് ആല്‍വസ് പറത്തിയ അളന്നുമുറിച്ച ക്രോസുകളില്‍​നിന്നായിരുന്നു. ഒപ്പം നിര്‍ണായക മത്സരങ്ങളില്‍ ഗോള്‍നേടാനും ആല്‍വസിന് കഴിയുന്നു. ബ്രസീലിനുവേണ്ടി ആല്‍വസ് 33 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. എട്ടുഗോളുകളും സ്കോര്‍ ചെയ്തു. ഇന്റര്‍ മിലാന്‍ കാരം മൈക്കോണും ഇതേ പൊസിഷനില്‍ കളിക്കുന്നതിനാല്‍​എല്ലാ മത്സരങ്ങളിലും ആല്‍വസിന് സ്ഥാനം ലഭിക്കാറില്ല. എന്നാല്‍ ഇത്തവണത്തെ ലോകകപ്പില്‍ ചിത്രം മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

പാട്രിസ് ഇവ്ര
(ഫ്രാന്‍സ്)

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഉരുക്കുകാലുകളാണ് പാട്രിസ് ഇവ്ര. വെയ്ന്‍ റൂണി ഗോളുകളടിച്ചുകൂട്ടുമ്പോള്‍ പ്രതിരോധത്തില്‍ പിഴവില്ലാതെ യുണൈറ്റഡിനെ രക്ഷിക്കുന്ന താരം. നാലുവര്‍ഷമായി യുണൈറ്റഡില്‍ കളിക്കുന്ന ഇവ്ര മൂന്ന് പ്രിമിയര്‍ ലീഗ് കിരീടവും മൂന്ന് ലീഗ് കപ്പും ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടവും ലോക ക്ലബ് കപ്പും സ്വന്തം പേരിനൊപ്പം എഴുതിച്ചേര്‍ത്തിട്ടുണ്ട്.

ഫ്രഞ്ച് ടീമായ എ എസ് മൊണാക്കോയില്‍ നിന്ന് ഗബ്രിയേല്‍ ഹെയ്ന്‍സിയുടെ പകരക്കാരനായാണ് ഇവ്ര യുണൈറ്റഡിലെത്തിയത്. തുടര്‍ന്ന് ടീമിലെ സ്ഥിരം സാന്നിധ്യമാവുകയായിരുന്നു.
കളിക്കളത്തിലെ ഈ മികവിന് ഫ്രഞ്ച് കോച്ച് വൈസ് ക്യാപ്റ്റന്‍ പദവി നല്‍കിയാണ് ഇവ്രയെ അംഗീകരിച്ചത്. അതുകൊണ്ടുതന്നെ ഫ്രാന്‍സിന്റെ പ്രതിരോധ പ്രതീക്ഷകളും ഇവ്രയുടെ ബൂട്ടിലാണ്.

ആഷ്‌ലി കോള്‍
(ഇംഗ്ലണ്ട്)

ഇംഗ്ലീഷ് ഫുട്ബോള്‍ സമീപകാലത്ത് കണ്ട ഏറ്റവും മികച്ച വിംഗ്ബാക്കാണ് ആഷ്‌ലി കോള്‍. ചെല്‍സി പ്രതിരോധത്തിന്റെ നെടുന്തൂണുകളിലൊരാളായ കോള്‍ ഇംഗ്ലണ്ടിന്റെയും പ്രതീക്ഷയാണ്. ചെല്‍സിയില്‍​ദ്രോഗ്ബയും അനല്‍ക്കയും ഗോളുകളടിച്ചുകൂട്ടിയത് മൈതാനത്തിന്റെ പാര്‍ശ്വവരയ്ക്കരികില്‍ നിന്ന് കോള്‍ നല്‍കിയ പാസുകളില്‍ നിന്നായിരുന്നു. ഇതേ മികവ് കോള്‍ ദക്ഷിണാഫ്രിക്കയിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് കോച്ച് ഫാബിയോ കപ്പെല്ലോ.

ഇടതുവിംഗിലാണ് കോളും ആധിപത്യമുറപ്പിച്ചിരിക്കുന്നത്. പരിക്കില്‍ നിന്ന് മോചിതനായെത്തുന്ന കോള്‍ പഴയഫോമില്‍ കളിത്തട്ടില്‍ നിന്നിത്തിളങ്ങുമെന്നാണ് ആരാധകരുടെയും പ്രതീക്ഷ. 77 മത്സരങ്ങളില്‍ ഇംഗ്ലണ്ടിന്റെ കുപ്പായമണിഞ്ഞ കോള്‍ മറ്റൊരു റെക്കോര്‍ഡിന്റെ
പടിവാതില്‍ക്കലാണ്. രണ്ടു മത്സരങ്ങള്‍കൂടി കളിച്ചാല്‍ ഇംഗ്ലീഷ് കുപ്പായത്തിലിറങ്ങിയാല്‍ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ കറുത്തവംശജനാവും കോള്‍. മൂന്നു മത്സരത്തില്‍ കളിക്കുന്നതോടെ എറ്റവുമധികം രാജ്യാന്തര മത്സരങ്ങള്‍ കളിച്ച ഇംഗ്ലണ്ടിലെ കറുത്ത വംശജനാവും ഈ ഇടതുവിംഗ് ബാക്ക്. 79 മത്സരങ്ങള്‍ കളിച്ച ജോണ്‍ ബാര്‍നസിന്റെ റെക്കോര്‍ഡാണ് കോളിന്റെ പേരിനൊപ്പമാവുക. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഈ ലോകകപ്പില്‍തന്നെ കോള്‍ ആ റെക്കോര്‍ഡിന് അവകാശിയാവും.

മൈക്കോണ്‍
(ബ്രസീല്‍)

വലതുവിംഗില്‍ ബ്രസീലിന്റെ മറ്റൊരുഭാഗ്യമാണ് മൈക്കോണ്‍. ആല്‍വസിനെപ്പോലെ കഫുവിന്റെ നേരവകശിയാണ് മൈക്കോണും.വലതുവിംഗിലെ വിശ്വസ്തന്‍. യഥാര്‍ഥത്തില്‍ കോച്ച് ദുംഗയാണ് ആശയക്കുഴപ്പത്തിലാവുന്നത്. വലതുവിംഗില്‍ ആരെക്കളിപ്പിക്കുമെന്ന സംശയം.

സാംബാ താളത്തിനൊത്ത് പന്തുതട്ടുന്ന മൈക്കോണ്‍ ടാക്ലിംഗിലും പാര്‍ശ്വരേഖയ്ക്ക് സമാന്തരമായി കുതിക്കുന്നതിനലും മിടുക്കനാണ് ഇന്റര്‍ മിലാന്‍ താരമായ മൈക്കോണ്‍. ഇന്റര്‍ കോച്ച് ഹൊസെ മോറീഞ്ഞോയുടെ ഏറ്റവും വിശ്വസ്തനും പ്രിയതാരവും മറ്റാരുമല്ല. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഡീഗോ മിലീറോയുടെ ഗോളുകള്‍ക്ക് വഴിതുതുറന്നതും മൈക്കോണായിരുന്നു.

ഇംഗ്ലീഷ് ക്ലബുകളായ ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയും മൈക്കോണിനെ ടീമിലെത്തിക്കാന്‍ ശ്രമമാരംഭിച്ചുകഴിഞ്ഞു. ഈ ലോകകപ്പിലെ പ്രകടനം അതിന് കൂടുതല്​ഊര്‍ജം പകരും.

ഫിലിപ് ലാം
(ജര്‍മനി)

പട്ടികയില്‍ അവസാനമെത്തുന്നത് ജര്‍മന്‍ ക്യാപ്റ്റന്‍ ഫിലിപ് ലാമാണ്. മൈക്കല്‍ ബല്ലാക്കിന്റ അഭാവത്തില്‍ ലാമിന്റെ ചുമതലകള്‍ ഭാരിച്ചതാണ്. സ്ഥിരതയാര്‍ന്ന വിശ്വസ്തഎ എന്ന വിശേഷണം മാത്രംമതി ലാമിന്റെ കളിമികവറിയാന്‍. ക്ലബിനും രാജ്യത്തിനും ഒരുപോലെ തിളങ്ങുന്നു എന്നതാണ് ലാമിന്റെ ഏറ്റവും വലിയ സവിശേഷത.

ബയേണ്‍ മ്യൂണിക്കിന്റെ വലതു വിംഗിലെ വിശ്വസ്തനാണ് ലാം. ഈ മികവ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ബാഴ്‌സലോണ ടീമുകളെ ആകര്‍ഷിക്കുകയും ചെയ്തു. ഇരുടീമുകളും ലാമിനെ സ്വന്തമാക്കാനുളള ശ്രമത്തിലാണ്.

26 വയസ്സുളള​ലാം 64 മത്സരങ്ങളില്‍ ജര്‍മന്‍​കുപ്പായമണിഞ്ഞുകഴിഞ്ഞു. അഞ്ചടി ഏഴിഞ്ചുമായാണ് പ്രതിരോധത്തില്‍ ലാം ശക്തിപരീക്ഷണം നടത്തുന്നത്.

(2010 ലോകകപ്പ്)

Post a Comment

0 Comments