സെല്‍ഫ് ഗോള്‍ അടിച്ചവര്‍

header ads

റൂണിയുടെ ദുരന്തം, ഇംഗ്ലണ്ടിന്റെയും


ഇപ്പോഴല്ലെങ്കില്‍ എപ്പോള്‍?. ഇംഗ്ലണ്ട് ഫുട്ബോള്‍ ടീം ലോകകപ്പിന് തയ്യാറെടുത്തപ്പോള്‍ എല്ലാവരും, പ്രത്യേകിച്ച് ഇംഗ്ലീഷ് ആരാധകര്‍ ഉന്നയിച്ച ചോദ്യമായിരുന്നു ഇത്. ചോദ്യത്തില്‍ തരിമ്പും അതിശയോക്തിയില്ല. കാരണം യൂറോപ്യന്‍ ഫുട്ബോളിലെ ഏറ്റവും മികച്ച ആഭ്യന്തര ലീഗ്. ഓരോ പൊസിഷനിലും ബൂട്ടുകെട്ടാന്‍ സൂപ്പര്‍താരങ്ങള്‍. പോരാത്തതിന് തന്ത്രമോതാന്‍ താരങ്ങളോളം താരത്തിളക്കമുളള കോച്ചും. ലോകകപ്പ് നേടാന്‍ എന്തുകൊണ്ടും കെല്‍പ്പുളളവരായിരുന്നു ഇംഗ്ലണ്ടുകാര്‍. പക്ഷേ 1966നു ശേഷം ലോകകപ്പ് വീണ്ടെടുക്കുകയെന്ന ഇംഗ്ലീഷ് മോഹം സ്വപ്‌നമായിതന്നെ അവസാനിച്ചു, ദുരന്തമായി.

ദുരന്തം എന്നവാക്കേ ഇംഗ്ലീഷ് പതനത്തെ വിശേഷിപ്പിക്കാനാവൂ. അതേസമയം പ്രീക്വാര്‍ട്ടറിലെ തോല്‍വിയില്‍ അത്ഭുതപ്പെടാനുമില്ല. തട്ടിമുട്ടി നോക്കൗട്ട് റൗണ്ടിലെത്തിയ ഇംഗ്ലണ്ടിന്റെ അനിവാര്യ പതനമായിരുന്നു ഇത്. പക്ഷേ ആ വീഴ്‌ച ഇത്ര മാരകമാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, ജര്‍മനിപോലും. ലോകകപ്പിലെ തന്നെ ഏറ്റവും ആധികാരിക വിജയങ്ങളിലൊന്നാണ് ഇംഗ്ലണ്ടിനെതിരെ ജര്‍മനി സ്വന്തമാക്കിയത്. ഒന്നിനെതിരെ നാലുഗോളുകളാണ് ജര്‍മനി ഇംഗ്ലീഷ് വലയില്‍ നിക്ഷേപിച്ചത്. അതും നാണംകെടുത്തുന്ന രീതിയില്‍.

തന്ത്രശാലികളില്‍ മുമ്പനാണ് ഫാബിയോ കപ്പെല്ലോ. ഇറ്റാലിയന്‍ ബുദ്ധിയില്‍ ഇംഗ്ലണ്ട് കപ്പുയര്‍ത്തുമെന്ന് കരുതിയവര്‍ ഏറെയായിരുന്നു.മാഞ്ചസ്റ്റര്‍ യുണൈറ്റഡിനുവേണ്ടി ഗോളുകളടിച്ചുകൂട്ടുന്ന വെയ്‌ന്‍ റൂണി, ലിവര്‍പൂളിന്റെ ഹൃദയവും ക്യാപ്റ്റനുമായ സ്റ്റീവന്‍ ജെറാര്‍ഡ്, ചെല്‍സിയുടെ ഉരുക്കുകാല്‍ ജോണ്‍ ടെറി, സൂത്രധാരന്‍ ഫ്രാങ്ക് ലാംപാര്‍ഡ്, ജോ കോള്‍, അഷ്‌ലി കോള്‍...നിരനീളുകയാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തീപ്പൊരി ചിതറുന്നവര്‍. വ്യക്തിഗത മികവില്‍ 1966ലെ ചാമ്പ്യന്‍ ടീമിനേക്കാള്‍ ഒരുപടിമുന്നില്‍ നില്‍ക്കുന്ന താരങ്ങള്‍. ഇഗ്ലീഷ് ഫുട്ബോളിന്റെ സുവര്‍ണ തലമുറ. പക്ഷേ തുടര്‍ച്ചയായ രണ്ടുലോകകപ്പുകളിലും നിരാശമാത്രമാണ് ഈ സുവര്‍ണതലമുറയ്‌ക്ക് സമ്മാനിക്കാനായുളളൂ. സുവര്‍ണതലമുറ ഈ ലോകകപ്പോടെ അരങ്ങൊഴിയുകയാണ്. അതിനര്‍ഥം വിശ്വകിരീടത്തിനായി അവരിനിയും കാത്തിരിക്കണമെന്നുകൂടിയാണ്.

ലോകകപ്പിലെ താരമാവുമെന്ന് കരുതപ്പെട്ടവരില്‍ പ്രമുഖനായിരുന്നു റൂണി. എന്നാല്‍ റൂണി നിഴല്‍പോലുമാവാതെ കളിക്കളത്തില്‍​അലയുകയായിരുന്നു. നാലുമത്സരങ്ങളില്‍ കളിച്ച റൂണി പന്ത്തൊട്ടതു തന്നെ വിരലിലെണ്ണാവുന്നത്ര തവണയേ ഉണ്ടായിരുന്നുളളൂ. ഗോള്‍കീപ്പറെ പരീക്ഷിക്കുന്ന ഒരൊറ്റഷോട്ടുതിര്‍ക്കാന്‍ പോലും ഇംഗ്ലീഷ് ദൈവത്തിന് കഴിഞ്ഞില്ല. ഇക്കഴിഞ്ഞ സീസണില്‍ യുണൈറ്റഡിനുവേണ്ടി 44 മത്സരങ്ങളില്‍ 34 ഗോള്‍നേടിയ റൂണിയാണ് എറ്റവും വലിയ പരാജയമായി, തലകുനിച്ച് മടങ്ങിയത്. റൂണിയുടെ വീഴ്‌ച ഇംഗ്ലണ്ടിന്റേതുകൂടിയായി. ഇംഗ്ലണ്ട് കൊട്ടിഘോഷിച്ച് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന ബിംബങ്ങളെല്ലാം യഥാര്‍ഥപോരില്‍ പൊയ്‌ക്കോലങ്ങളായി മാറുന്നുവെന്നതും ചരിത്രം. റൂണി മാത്രമല്ല ടീമിലെ മറ്റുതാരങ്ങളെല്ലാം പ്രിമിയര്‍ ലീഗിലെ അതിമാനുഷരായിരുന്നു. ശൂന്യതയില്‍നിന്നുപോലും ടീമിന്റെ രക്ഷകരാവുന്നവര്‍. പക്ഷേ അതെല്ലാം ക്ലബ് ഫുട്ബോളില്‍ മറന്നുവച്ചാണ് താരങ്ങള്‍ ദക്ഷിണാഫ്രിക്കയിലേക്ക് വണ്ടികയറിയത്. അടുത്തസീസണിലെ പ്രിമിയര്‍ ലീഗില്‍ ഇവരെല്ലാം മിന്നിത്തിളങ്ങുമെന്നതും മറ്റൊരുകാര്യം.

ഗോളുകള്‍ വഴങ്ങുന്നതും തോല്‍ക്കുന്നതും ഫുട്ബോളിന്റെ ഭാഗമാണ്. പക്ഷേ, ഗോളുകള്‍ വഴങ്ങുന്നതിന്റെയും തോല്‍ക്കുന്നതിന്റെയും രീതിയാണ് പ്രധാനം. ജോണ്‍ ടെറിയും ആഷ്‌ലി കോളുമെല്ലാം കാവല്‍നിന്ന പ്രതിരോധത്തെ കാഴ്‌ചക്കാരാക്കിയായിരുന്നു ജര്‍മനിയുടെ നാലുഗോളുകളും.തോമസ് മുളളറുടെയും ഓസിലിന്റെയും പൊഡോള്‍സ്‌കിയുടെയും ചോരത്തിളപ്പിനും വേഗതയ്‌ക്കും മുന്നില്‍ ടെറിയും കൂട്ടരും കാഴ്‌ചക്കാരായി മാറിയത് അവിശ്വസനീയ കാഴ്‌ചതന്നെയായിരുന്നു. ഇരുവിംഗുകളും തുറന്നിട്ടുകൊടുക്കുകയായിരുന്നു അവര്‍. കൗണ്ടര്‍ അറ്റാക്കില്‍ നിലതെറ്റിയതും അതുകൊണ്ടുതന്നെ. അതിനുമുന്‍പുതന്നെ ഫ്രാങ്ക് ലാംപാര്‍ഡിന്റെഗോള്‍ നിഷേധിച്ചതോടെ ഇംഗ്ലീഷുകാര്‍ തളര്‍ന്നിരുന്നു. പിന്നീട് പരാജയമുറപ്പിച്ചായിരുന്നു കോടികള്‍ വിലയുളള കാലുകള്‍ പന്തുതട്ടിയത്. ശരീരഭാഷയില്‍പ്പോലും തോല്‍വി സമ്മതിച്ച ഇംഗ്ലണ്ട് ഇങ്ങനെയൊരു നാണക്കേട് ചോദിച്ചുവാങ്ങിയതില്‍ അത്ഭുതമില്ല.

(2010 ലോകകപ്പ്)

Post a Comment

1 Comments

Santhosh.com said…
Nice blog..

Please post it at www.mangokerala.com

Thanks,
Mango Kerala Team