സെല്‍ഫ് ഗോള്‍ അടിച്ചവര്‍

header ads

വീരനായ് വല്‍താട്ടി

ക്രിക്കറ്റ് ആവേശത്തിന്റെ കലവറയാണ് ഇന്ത്യന്‍ പ്രിമിയര്‍ ലീഗ്. വെടിക്കെട്ട് ബാറ്റിംഗ്. തകര്‍പ്പന്‍ ബൗളിംഗ്. അവിശ്വസനീയ ക്യാച്ചുകള്‍...ക്രിക്കറ്റ് പ്രേമികള്‍ വീണ്ടും വീണ്ടും ടെവിവിഷന്‍ സെറ്റുകള്‍ക്ക് മുന്നിലേക്ക് ആനയിക്കപ്പെടുന്നത് ഈ ആവേശക്കാഴ്‌ചകളാണ്. ഐ പി എല്ലില്‍ മിക്കപ്പോഴും കാണികളെ ഹരംകൊളളിക്കുന്നത് പേരെടുത്ത കളിക്കാരല്ല, ആഭ്യന്തര തലത്തില്‍പ്പോലും വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്ത ചിലതാരങ്ങളാണ്.

യൂസഫ് പഠാന്‍ , സ്വപ്‌നില്‍ അസ്‌നോദ്കര്‍ , മനീഷ് പാണ്ഡെ, മന്‍പ്രീസ് ഗോണി, ആര്‍ അശ്വിന്‍ എന്നിവരെല്ലാം ഐ പി എല്ലിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ക്രിക്കറ്റിന്റെ വെളളിവെളിച്ചത്തില്‍ എത്തിയവരാണ്. ഈ പട്ടികയിലെ അവസാന കണ്ണിയാണ് പോള്‍ വല്‍ത്താട്ടിയെന്ന പഞ്ചാബ് കിംഗ്സ് ഇലവന്‍ താരം. രണ്ട് ഇന്നിംഗ്സുകളിലൂടെ വല്‍ത്താട്ടി ഐ പി എല്ലിന്റെ ഹരമായി മാറിക്കഴിഞ്ഞു.

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ക്രീസില്‍ റണ്‍മഴ ചൊരിയുംവരെ ക്രിക്കറ്റ് പ്രേമികള്‍ അധികം കേട്ടിട്ടുപോലുമില്ലാത്ത പേരായിരുന്നു വല്‍ത്താട്ടി. വെറുമൊരു വെടിക്കെട്ടായിരുന്നില്ല സൂപ്പര്‍ കിംഗ്സിന്റെ ബൗളര്‍മാര്‍ക്ക്മേല്‍ വല്‍ത്താട്ടി നടത്തിയത്. 63 പന്തില്‍ പുറത്താവാതെ 120 റണ്‍സെടുത്തപ്പോള്‍ പിറന്നത് മനോഹര ക്രിക്കറ്റ് ഷോട്ടുകളായിരുന്നു. ഐ പി എല്ലിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ വ്യക്തിഗത സ്‌കോര്‍ കൂടിയായിരുന്നു ഇത്. ചുളവില്‍ കിട്ടിയെ സെഞ്ച്വറി ആയിരുന്നില്ല തന്റേതെന്ന് ക്രിക്കറ്റ് ലോകത്തിന് കാണിച്ചുകൊടുക്കുകയായിരുന്നു തൊട്ടടുത്ത മത്സരത്തില്‍ വല്‍ത്താട്ടി. ഇത്തവണ ഡെക്കാന്‍ ചാര്‍ജേഴ്‌സായിരുന്നു വല്‍ത്താട്ടിയുടെ ചൂടറിഞ്ഞത്. 47 പന്തില്‍ 75 റണ്‍സ്. എട്ട് ഫോറുകളും അഞ്ച് സിക്‌സറുകളുമാണ് വല്‍ത്താട്ടിയുടെ ബാറ്റില്‍നിന്ന് പറന്നത്. തീര്‍ന്നില്ല 29 റണ്‍സ് വഴങ്ങി ഡെക്കാന്റെ നാല് വിക്കറ്റുകളും വല്‍ത്താട്ടി കീശയിലാക്കി.

കിടിലന്‍​ഇന്നിംഗ്സുകളിലൂടെ മിന്നുംതാരമായി മാറിയ വല്‍ത്താട്ടിക്ക് മലയാളി വേരുകളുണ്ടെന്ന വാര്‍ത്തകളാണ് ഇങ്ങനെയൊരു അന്വേഷണത്തിന് പ്രേരിപ്പിച്ചത്. ആന്ധ്രാപ്രദേശുകാരനായ വല്‍ത്താട്ടിക്ക് മലയാളവുമായി ഒരു ബന്ധവുമില്ലെ. മാത്രല്ല, ട്വന്റി 20 ക്രിക്കറ്റ് പോലെ അനിശ്ചിതത്വം നിറഞ്ഞതാണ് വല്‍ത്താട്ടിയുടെ ക്രിക്കറ്റ് കരിയര്‍. 2002ല്‍ നടന്ന അണ്ടര്‍ 19 ലോകകപ്പിനുളള​ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു വല്‍ത്താട്ടി. ഇര്‍ഫാന്‍ പഠാനും പാര്‍ഥിവ് പട്ടേലുമൊക്കെ ടീമിലെ സഹതാരങ്ങളായിരുന്നു. ബംഗ്ലാദേശിനെതിരെയുളള മത്സരത്തിനിടെ കണ്ണിന് പരിക്കേറ്റതോടെ വാല്‍ത്താട്ടി അപ്രത്യക്ഷനാവുകയായിരുന്നു. 2006ല്‍ മുംബയ്‌ക്ക് വേണ്ടി ഒരൊറ്റ ഏകദിനം കളിച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. അതേവര്‍ഷം രാജസ്ഥാന്‍ റോയല്‍സില്‍ എത്തിയെങ്കിലും കാര്യമായൊന്നും ചെയ്യാനായില്ല. തന്റെ റോള്‍മോഡലായ ആഡം ഗില്‍ക്രിസ്റ്റിന് കീഴില്‍ എത്തിയതോടെയാണ് വല്‍ത്താട്ടിയുടെ തലവര തെളിഞ്ഞത്.

27കാരനായ വല്‍ത്താട്ടി പ്രൊഫഷണല്‍​കുടുംബത്തില്‍ നിന്നാണ് വരുന്നത്. അച്ഛന്‍ എഞ്ചിനീയര്‍. അമ്മയും മൂന്ന് സഹോദരിമാരും ഡോക്‌ടര്‍മാര്‍. കുടുംബം പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് മുംബയിലേക്ക് ചേക്കേറിയതിനാല്‍ ക്രിക്കറ്റ് ജീവിതത്തിന്റെ ഭാഗമായി. അഞ്ചാം വയസ്സില്‍ കപില്‍ദേവിന്റെ ബൗളിംഗ് അനുകരിച്ചാണ് കളിയിലേക്ക് ചുവടുവച്ചത്. ദിലീപ് വെംഗ്സാര്‍ക്കറുടെ അക്കാഡമിയിലൂടെ ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ പഠിച്ചു. ക്രിക്കറ്റിലെ റണ്‍നിരക്കിന്റെ ഗ്രാഫുപോലെ കയറ്റിയറക്കള്‍ നിറഞ്ഞ കരിയര്‍. വൈകിയാണെങ്കിലും ഐ പി എല്‍ വല്‍ത്താട്ടിയെ മിന്നുംതാരമാക്കി മാറ്റി. ഇനി വരാനിരിക്കുന്ന വല്‍ത്താട്ടി വെടിക്കെട്ടുകള്‍ക്കായി കാത്തിരിക്കാം.

Post a Comment

0 Comments