സെല്‍ഫ് ഗോള്‍ അടിച്ചവര്‍

header ads

ഇതോ ഒന്നാം നമ്പര്‍ ടീം....?

ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിലെ ഇന്ത്യയുടെ നാണംകെട്ട തോല്‍വി കണ്ടപ്പോള്‍ കടുത്ത ആരാധകര്‍ വരെ മനസ്സില്‍ പറഞ്ഞിരിക്കും ഈ ടീം ലോക ഒന്നാം നമ്പര്‍ പദവിക്ക് അര്‍ഹരല്ലെന്ന്. സത്യമാണ്, മഹേന്ദ്ര സിംഗ് ധോണിയുടെ ടീം ഒന്നാം നമ്പര്‍ പദവിക്ക് അര്‍ഹരല്ല. ഇംഗ്ലണ്ടിനെതിരെ ആദ്യ രണ്ട് ടെസ്റ്റുകളിലെ തോല്‍വി മാത്രമല്ല ഇങ്ങനെയൊരു വാദത്തിന് കാരണം. സമീപകാല കണക്കുകള്‍ വ്യക്തമാക്കുന്നതും അതാണ്.

ഇതൊന്നു നോക്കൂ... 2008 ഒക്ടോബറിന് ശേഷം 11 ടെസ്റ്റുകളാണ് ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുന്‍പ് കളിച്ചത്. ഇതില്‍ എട്ടെണ്ണത്തില്‍ ജയിച്ചു. മൂന്നെണ്ണം സമനിലയിലായി. ഒറ്റതോല്‍വി പോലുമില്ലാതെയാണ് ടീം ഇന്ത്യയുടെ ജൈത്രയാത്ര. എന്നാല്‍ ആര്‍ക്കെതിരെ, എവിടെയായിരുന്നു ഈ വിജയങ്ങള്‍ എന്നുകൂടി പരിശോധിക്കേണ്ടതുണ്ട്. മൂന്ന് ടെസ്റ്റുകള്‍ ബംഗ്ലാദേശിനെതിരെ. പിന്നെ ദുര്‍ബലരായ ന്യൂസിലാന്‍ഡിനെതിരെയും വെസ്റ്റ് ഇന്‍ഡീസിനെതിരെയും. ഇതില്‍ മിക്കവയും നാട്ടി നേടിയ ജയങ്ങളുമായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാട്ടിലും അവരുടെ തട്ടകത്തിലും സമനില നേടാനെ കഴിഞ്ഞുളളൂ. ശ്രീലങ്കയ്‌ക്കെതിരെയും സ്വന്തം നാട്ടില്‍പ്പോലും ജയിക്കാനായില്ല. എന്നിട്ടും ടീം ഇന്ത്യ ഐ സി സി റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരായി!.

അന്ധമായ ആരാധനയ്ക്ക് അപ്പുറത്ത് ടീം ഇന്ത്യ വെറും കടലാസു പുലികളാണെന്ന് ഇംഗ്ലീഷ് താരങ്ങള്‍ തെളിയിച്ചു കഴിഞ്ഞു. ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റില്‍ തന്നെ ഒരു മോശം ടീം എങ്ങനെ കളിക്കുന്നുവെന്ന് ഇന്ത്യ കാണിച്ചു തന്നു. ഒന്നാം ഇന്നിംഗ്‌സില്‍ 124 റണ്‍സിന് എട്ടു വിക്കറ്റ് പോയ ഇംഗ്ലണ്ട് അടിച്ചെടുത്തത് 221 റണ്‍സ്. മറുപടി ബാറ്റിംഗിനിറങ്ങിയപ്പോള്‍ നാലിന് 267 എന്ന ശക്തമായ നിലയില്‍ നിന്ന ടീം ഇന്ത്യ 288 റണ്‍സിന് കൂടാരം കയറി. ടീം ഇന്ത്യ ശരാശരിയിലും താഴെയുളള ടീമാണെന്ന് ഇതിലും വലിയൊരു ഉദാരഹണം വേണമെന്ന് തോന്നുന്നില്ല.

സഹീര്‍ ഖാന്റെയും വിരേന്ദര്‍ സെവാഗിന്റെയും അഭാവത്തെക്കുറിച്ച് വാചാലരാവുന്നതിലും കാര്യമില്ല. ഇവര്‍ക്ക് പറ്റിയ പകരക്കാരില്ല എന്നതായിരുന്നു ഏറ്റവും വലിയ ദുരന്തം. അപ്പോള്‍ ഇവര്‍ വിരമിക്കുമ്പോള്‍ ഇതിനെക്കാള്‍ വലിയ ദുരന്തമാണ് കാത്തിരിക്കുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ ധോണിയുടെ പരാജയവും തോല്‍വിക്ക് കാരണമായി. ക്യാപ്റ്റനല്ലായിരുന്നുവെങ്കില്‍ നേരത്തെ തന്നെ ധോണി ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായേനെ. ഹര്‍ഭജന്‍ സിംഗ് ബാധ്യതയായിട്ടും ടീമില്‍ നിലനിറുത്താനുളള തീരുമാനവും ആത്മഹത്യാപരമായി. രാഹുല്‍ ദ്രാവിഡ് ഒഴികെയുളളവരെല്ലാം ഇംഗ്ലീഷ് ബൗളര്‍മാരുടെ പേസിനും സീമിനും മുന്നില്‍ ഉത്തരമില്ലാതെ വലയുകയാണ്. നൂറാം രാജ്യാന്തര സെഞ്ച്വറി ലക്ഷ്യമിട്ട് ഏറെനാളായി ബാറ്റ് ചെയ്യുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പോലും വെളളംകുടിക്കുകയാണ്.

Post a Comment

0 Comments