സെല്‍ഫ് ഗോള്‍ അടിച്ചവര്‍

header ads

ഇനി പോരാട്ടത്തിന്റെ കനല്‍വഴികള്‍


കോപ്പ അമേരിക്കയുടെ ആരവങ്ങള്‍ തീരുംമുന്‍പ് ഫുട്‌ബോള്‍ ലോകം വീണ്ടും ആവേശക്കാഴ്ചകളിലേക്ക് ചുവടുവയ്ക്കുന്നു. ലോകത്തേറ്റവും പ്രേക്ഷകരുളള ഫുട്‌ബോള്‍ പോരാട്ടങ്ങളായ ഇംഗ്ലീഷ് പ്രിമിയര്‍ ലീഗിന് ഓഗസ്റ്റ് 13ന് തുടക്കമാവും. ഇരുപത് ടീമുകള്‍ പോരിനിറങ്ങുന്ന ലീഗില്‍ ആകെ 380 മത്സരങ്ങളുണ്ടാവും. 2012 മെയ് 13നാണ് ഈ സീസണിലെ അവസാനറൗണ്ട് മത്സരങ്ങള്‍ നടക്കുക. കഴിഞ്ഞ സീസണിലെ പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നിലായ വെസ്റ്റ്ഹാം യുണൈറ്റഡ്, ബ്ലാക്ക്പൂള്‍, ബര്‍മിംഗ്ഹാം സിറ്റി എന്നിവര്‍ രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടപ്പോള്‍ ക്യൂന്‍സ് പാര്‍ക് റേഞ്ചേഴ്‌സ്, സ്വാന്‍സി സിറ്റി എഫ് സി എന്നിവര്‍ പ്രിമിയര്‍ ലീഗില്‍ മത്സരിക്കാന്‍ യോഗ്യത നേടിയിട്ടുണ്ട്. ശനിയാഴ്ചയും ഞായറാഴ്ചയുമാണ് സാധാരണ മത്സരങ്ങള്‍ നടക്കുക. അപൂര്‍വമായേ മറ്റുദിവസങ്ങളില്‍ പ്രിമിയര്‍ ലീഗ് മത്സരങ്ങളുണ്ടാവൂ.

കിരീടം കാക്കാന്‍ മാന്‍യു

കഴിഞ്ഞ വര്‍ഷം ഒന്‍പത് പോയിന്റിന് ചെല്‍സിയെ പിന്തളളിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കിരീടം വീണ്ടെടുത്തത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 80 പോയിന്റ് നേടിയപ്പോള്‍ ചെല്‍സിക്ക് 71 പോയിന്റ് നേടാനെ കഴിഞ്ഞുളളൂ. തൊട്ടുമുന്‍പത്തൈ വര്‍ഷം ഒരൊറ്റ പോയിന്റിനാണ് മാന്‍യുവിനെ മറികടന്ന് ചെല്‍സി കിരീടം നേടിയത്. മാഞ്ചസ്റ്റര്‍ സിറ്റി (71), ആഴ്‌സനല്‍ (68),ടോട്ടന്‍ഹാം (62),ലിവര്‍പൂള്‍ (58) എന്നിവരാണ് തുടര്‍ന്നുളള സ്ഥാനങ്ങളില്‍ എത്തിയ ടീമുകള്‍. ആദ്യ നാല് സ്ഥാനക്കാര്‍ യൂറോപ്യന്‍ ചാമ്പ്യന്‍മാരെ കണ്ടെത്താനുളള യുവേഫ ചാമ്പ്യന്‍സ് ലീഗിന് യോഗ്യനേടി. ടോട്ടന്‍ഹാം, ബര്‍മിംഗ്ഹാം, സ്‌റ്റോക്ക് സിറ്റി, ഫുള്‍ഹാം എന്നിവര്‍ യൂറോപ്പ ലീഗിലും സ്ഥാനമുറപ്പാക്കി. 20 ഗോളുകള്‍ വീതം നേടിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ദിമിത്താര്‍ ബെര്‍ബറ്റോവും മാഞ്ചസ്റ്റര്‍ സിറ്റിയുടെ കാര്‍ലോസ് ടെവസുമായിയിരുന്നു ടോപ് സ്‌കോറര്‍മാര്‍. ആഴ്‌സനലിന്റെറോബിന്‍ വാന്‍പേഴ്‌സി (18) ഗോള്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തെത്തി.

ബിഗ്‌ഫോര്‍

പ്രിമിയര്‍ ലീഗില്‍ 20 ടീമുകള്‍ ഉണ്ടെങ്കിലും നാല് ടീമുകളുടെ ആധിപത്യമാണ് എല്ലാ വര്‍ഷവും ഉണ്ടാവാറുളളത്. ചെല്‍സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ആഴ്‌സനല്‍, ലിവര്‍പൂള്‍ എന്നിവരാണ് എല്ലാ സീസണിലും ആദ്യ നാലു സ്ഥാനങ്ങളിലെത്താറുളളത്. ഇവരില്‍ ആര് കപ്പുനേടും എന്നതായിരിക്കും ചോദ്യം. കഴിഞ്ഞ 19 വര്‍ഷത്തിനിടെ ബിഗ്‌ഫോറിലുള്‍പ്പെടാത്ത ഒരെയൊരു ടീമേ കപ്പുയര്‍ത്തിയിട്ടുളളൂ. ബ്ലാക്ക്‌ബേണ്‍ ആണ് ആ നേട്ടത്തിന് അവകാശികള്‍. കഴിഞ്ഞ രണ്ട് സീസണുകളിലായി മാഞ്ചസ്റ്റര്‍ സിറ്റിയും ടോട്ടന്‍ഹാമും നടത്തിയ മുന്നേറ്റം ഇത്തവണയും ആവര്‍ത്തിച്ചാല്‍ പോരാട്ടങ്ങള്‍ തീപാറുമെന്നുറപ്പാണ്. ഇക്കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാംസ്ഥാനത്തും ടോട്ടന്‍ഹാം അഞ്ചും സ്ഥാനങ്ങളിലെത്തി.

താരത്തളിക്കം

ആധുനിക ഫുട്‌ബോളിലെ ഒട്ടുമിക്ക താരങ്ങളും മാറ്റുരയ്ക്കുന്ന പോരാട്ടവേദിയാണ് പ്രിമിയര്‍ ലീഗ്. വെയ്ന്‍ റൂണി, ദിദിയര്‍ ദ്രോഗ്ബ, ഫ്രാങ്ക് ലാംപാര്‍ഡ്, ജോണ്‍ ടെറി, മൈക്കല്‍ ഓവന്‍, നിക്കോളാസ് അനെല്‍ക്ക, ദിമിത്താര്‍ ബെര്‍ബറ്റോവ്, നാനി, റയാന്‍ ഗിഗ്‌സ്, റോബിന്‍ വാന്‍പേഴ്‌സി, സമീര്‍ നസ്രി, സെര്‍ജിയോ അഗ്യൂറോ തുടങ്ങിയവെരല്ലാം വിവിധ ടീമുകളിലായി ടീമിലെത്തും. അലക്‌സ് ഫെര്‍ഗ്യൂസന്‍, ആന്ദ്രേസ് വിയ്യാസ് ബാവോസ് , റോബര്‍ട്ടോ മാന്‍സീനി തുടങ്ങിയ സൂപ്പര്‍ കോച്ചുമാരും പ്രിമിയര്‍ ലീഗിന്റെ ആകര്‍ഷണമാണ്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ റയാന്‍ ഗിഗ്‌സാണ് ഏറ്റവുമധികം പ്രിമിയര്‍ ലീഗ് മത്സരങ്ങള്‍ കളിച്ചതാരം, 573 മത്സരങ്ങള്‍. ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ ഡേവിഡ് ജയിംസ് (572),ഗാരി സ്പീഡ്(535) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. എല്ലാ പ്രിമ.ിര്‍ ലീഗിലും കളിച്ച രണ്ട് താരങ്ങള്‍ മാത്രമേയുളളൂ, ഗിഗ്‌സും സോള്‍ കാംപലും.ഗോള്‍വേട്ടക്കാരില്‍ അലന്‍ ഷിയററാണ് മുന്നില്‍. 260 ഗോളുകളാണ് ഷിയററുടെ സമ്പാദ്യം. ആന്‍ഡ്രു കോള്‍(187),തിയറി ഒന്റി(174)എന്നിവരാണ് പിന്നിലുളളത്. ഇപ്പോള്‍ കളിക്കുന്നവരില്‍ മൈക്കല്‍ ഓവനാണ് ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ മുന്നിലുളളത്. ഓവന്‍ ഇതുവരെ 149 ഗോളുകള്‍ നേടിയിട്ടുണ്ട്.

ചരിത്രം

1992ലാണ് ഇന്നത്തെ രീതിയിലുളള ലീഗിന് തുടക്കമായത്. 1888ല്‍ ആരംഭിച്ച ദ ഫുട്‌ബോള്‍ ലീഗില്‍ നിന്ന് തെറ്റിപ്പിരിഞ്ഞാണ് ഇന്നത്തെ പ്രിമിയര്‍ ലീഗിന് തുടക്കമാവുന്നത്. അസോസിയേഷനില്‍ നിന്ന് പുറത്തുവന്ന ക്ലബുകള്‍ സ്വന്തമായി ലീഗ് ആരംഭിക്കുകയായിരുന്നു. ടെലിവിഷന്‍ സംപ്രേഷണാവകാശത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനമായിരുന്നു ക്ലബുകളുടെ തീരുമാനത്തിനു പിന്നില്‍. ക്ലബുകള്‍ ചേര്‍ന്നുളള പുതിയൊരു ലിമിറ്റഡ് കമ്പനി സ്ഥാപിക്കുകയാണ് ആദ്യം ചെയ്തത്. തുടക്കത്തില്‍ 22 ടീമുകളാണ് ഈ കൂട്ടായ്മയില്‍ ഉണ്ടായിരുന്നത്.

ഇതുവരെ 44 ക്ലബുകള്‍ പ്രിമിയര്‍ ലീഗില്‍ കളിച്ചിട്ടുണ്ട്. ആഴ്‌സനല്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടന്‍ഹാം, ലിവര്‍പൂള്‍, എവര്‍ട്ടന്‍, ചെല്‍സി, ആസ്റ്റന്‍വില്ല എന്നീ ക്ലബുകള്‍ എല്ലാ പ്രിമിയര്‍ ലീഗിലും പങ്കെടുത്തിട്ടുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 12 തവണ കപ്പുയര്‍ത്തി തലയുയര്‍ത്തി നില്‍ക്കുന്നു. ചെല്‍സിയും ആഴ്‌സനലും മൂന്ന് തവണവീതവും ബ്ലാക്ക്‌ബേണ്‍ ഒരിക്കലും ജേതാക്കളായി.

ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍.ഇതനുസരിച്ച് എല്ലാ ടീമുകളും സ്വന്തം ഗ്രൗണ്ടിലും എതിരാളികളുടെ ഗ്രൗണ്ടിലും ഏറ്റുമുട്ടും. ഓരോ ടീമുകള്‍ക്കും 38 മത്സരങ്ങള്‍ വീതമാണുണ്ടാവുക.

Post a Comment

0 Comments