സെല്‍ഫ് ഗോള്‍ അടിച്ചവര്‍

header ads

ഇംഗ്ളണ്ടില്‍ തരംതാഴ്ത്തലിന് തീപിടിക്കുമ്പോള്‍


ലോകം എന്നും ജേതാക്കള്‍ക്ക് പിന്നാലെയാണ്. സ്ഥിരമായി ജയിക്കുന്നവര്‍ക്കും ജയിക്കാനായി പൊരുതുന്നവര്‍ക്കും പിന്നാലെ. ലോകത്തേറ്റവും ആരാധകരും കാഴ്ചക്കാരുളള ഇംഗ്ലീഷ് പ്രിമിയര്‍ ലീഗിന്റെ കാര്യവും വ്യത്യസ്തമല്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡും ചെല്‍സിയും ആഴ്‌സനലും ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയുമൊക്കെയേ ആരാധകരുടെ മനസ്സിലേക്ക് പെട്ടെന്ന് ഓടിയെത്തൂ. ഇവരില്‍ത്തന്നെ ആരായിരിക്കും പുതിയ കിരീടാവകാശികള്‍ എന്നായിരിക്കും ഓരോ സീസണിലേയും ചൂടേറിയ ചര്‍ച്ച. ഈ ചൂടന്‍ ചര്‍ച്ചകള്‍ക്കും കിരീടപ്പോരാട്ടത്തിനും ഇടയില്‍ വേണ്ടത്ര ശ്രദ്ധിക്കാതെപോകുന്ന ചില മരണപ്പോരാട്ടങ്ങളുണ്ട്. പ്രിമിയര്‍ ലീഗില്‍നിന്ന് തരംതാഴ്ത്തപ്പെടാതിരിക്കാന്‍ പോയിന്റ് പട്ടികയിലെ അവസാനസ്ഥാനക്കാര്‍ നടത്തുന്ന ജീവന്‍മരണപ്പോരങ്ങള്‍. മിക്കപ്പോഴും കിരീടപ്പോരിനോളം ആവേശം നിറഞ്ഞതായിരിക്കും നിലനില്‍പിനായുളള ഈ പോരാട്ടങ്ങളും.

മാഞ്ചസ്റ്റര്‍ സിറ്റിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഇഞ്ചോടിഞ്ചുളള പോരുമായി മുന്നേറുന്നതിനിടെ ഇത്തവണത്തെ പ്രിമിയര്‍ ലീഗില്‍ മറ്റൊരു കാര്യംകൂടി ചര്‍ച്ചാവിഷയമാവുന്നു. വര്‍ഷങ്ങളായി പിന്തുടരുന്ന തരംതാഴ്ത്തല്‍ സംവിധാനം ഇല്ലാതാക്കണമെന്നാണ് പുതിയ ആവശ്യം. വിദേശ ഉടമസ്ഥര്‍ക്ക് കീഴിലുളള ക്ലബുകളാണ് ഈ ആവശ്യത്തിന് പിന്നില്‍. എന്നാല്‍ ഇംഗ്ലീഷ് ഉടമസ്ഥര്‍ ഇതിനെതിരെ രംഗത്തെത്തിക്കഴിഞ്ഞു. പ്രിമിയര്‍ ലീഗില്‍ ഇപ്പോള്‍ കളിക്കുന്ന 20 ക്ലബുകളില്‍ പകുതിയും വിദേശ ഉടമസ്ഥര്‍ക്ക് കീഴിലുളളവയാണ്. ഓരോ സീസണിലെയും മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ പോയിന്റ് പട്ടികയിലെ അവസാന മൂന്ന് സ്ഥാനക്കാരാണ് രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെടുക. രണ്ടാം ഡിവിഷനിലെ ആദ്യമൂന്ന് സ്ഥാനക്കാര്‍ പ്രിമിയര്‍ ലീഗിലേക്ക് യോഗ്യത നേടുകയും ചെയ്യും. ഈ രീതിമാറ്റി എല്ലാ ടീമുകള്‍ക്കും എല്ലാ സീസണിലും കളിക്കാന്‍ അവസരം ഒരുക്കണമെന്നാണ് ചില ക്ലബുകളുടെ ആവശ്യം. ശതകോടികള്‍ ഒഴുകുന്ന അമേരിക്കന്‍ ബാസ്‌കറ്റ്‌ബോള്‍ ലീഗ് ഇതിന് ഉദാഹരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രിമിയിര്‍ ലീഗിലെ ഒന്നാംനിര ക്ലബുകളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, ചെല്‍സി, ബ്ലാക്ക്‌ബേണ്‍ റോവേഴ്‌സ്, ആഴ്‌സനല്‍, ആസ്റ്റന്‍ വില്ല, ക്യൂന്‍സ് പാര്‍ക് റേഞ്ചേഴ്‌സ് തുടങ്ങിയവരെല്ലാം വിദേശ ഉടമസ്ഥതയ്ക്ക് കീഴിലുളള ക്ലബുകളാണ്. ബ്ലാക്ക്‌ബേണ്‍ ഇന്ത്യന്‍ വ്യവസായികളായ വെങ്കി ഗ്രൂപ്പിന് കീഴിലുളളതാണ്. മാഞ്ചസ്റ്റര്‍ സിറ്റി ദുബായ് ആസ്ഥാനമായുളള ഉടമസ്ഥരുടെയും ക്യൂന്‍സ് പാര്‍ക്ക് റേഞ്ചേഴ്‌സ് മലേഷ്യന്‍ ഉടമസ്ഥരുടെയും കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്‌സനല്‍, ആസ്റ്റന്‍ വില്ല, ലിവര്‍പൂള്‍, സണ്ടര്‍ലാന്‍ഡ് തുടങ്ങിയ ക്ലബുകളുടെ ഉടമസ്ഥര്‍ അമേരിക്കന്‍ കോടീശ്വരന്‍മാരാണ്. റഷ്യന്‍ എണ്ണ വ്യവസായിയായ റൊമാന്‍ അബ്രമോവിച്ചാണ് ചെല്‍സിയുടെ ഉടമസ്ഥന്‍.

ഏഷ്യയില്‍ നിന്നുളള ക്ലബ് ഉടമസ്ഥരാണ് തരംതാഴ്ത്തല്‍ സംവിധാനം ഒഴിവാക്കണമെന്ന വാദം മുന്നോട്ടു വച്ചിരിക്കുന്നത്. കോടികള്‍ മുടക്കുന്നതിന് നഷ്ടം വരാതിരിക്കാനാണ് ഇവരുടെ ഈ നിര്‍ദേശം. മറ്റ് വിദേശ ഉടമസ്ഥരും ഇതിനോട് അനുകൂലമായാണ് പ്രതികരിച്ചിരിക്കുന്നത്. സ്വദേശി ഉടമസ്ഥരുളള ക്ലബുകളില്‍ സ്റ്റോക്ക് സിറ്റി ഒഴികെയുളളവരെല്ലാം ഈ ആവശ്യത്തെ ശക്തിയുക്തം എതിര്‍ക്കുകയാണ്. തരംതാഴ്ത്തല്‍ ഒഴിവാക്കിയാല്‍ പ്രിമിയര്‍ ലീഗിന്റെ ആത്മാവ് തന്നെ ചോര്‍ന്നുപോകുമെന്ന് ഈ ക്ലബുകള്‍ വാദിക്കുന്നു. ഇതേസമയം ബോള്‍ട്ടന്‍ വാണ്ടറേഴ്‌സ് ലീഗിലെ ടീമുകളുടെ എണ്ണം കൂട്ടിയാല്‍ മതിയെന്ന നിലപാട് സ്വീകരിക്കുന്ന ക്ലബാണ്.

നിലവിലെ നിയമം അനുസരിച്ച്, പ്രിമിയര്‍ ലീഗിലെ 20 ക്ലബുകളില്‍ 14 ടീമുകളുടെ പിന്തുണയുണ്ടെങ്കിലേ ടൂര്‍ണമെന്റിന്റെ ഘടനയില്‍ മാറ്റം വരുത്താനാവൂ. മാത്രമല്ല, ഇതിന് ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന്റെ അനുമതി ലഭിക്കുകയും വേണം. എന്തായാലും വരും ദിവസങ്ങളില്‍ കളിക്കളത്തിലെ തീപാറും പോരാട്ടങ്ങള്‍ പോലെ തന്നെ ആവേശകരമായിരിക്കും തരംതാഴ്ത്തല്‍ ചര്‍ച്ചകളും.

Post a Comment

0 Comments