സെല്‍ഫ് ഗോള്‍ അടിച്ചവര്‍

header ads

യുണൈറ്റഡോ അതോ സിറ്റിയോ

കയ്യാലപ്പുറത്തിരിക്കുന്ന തേങ്ങ പോലെയാണിപ്പോള്‍ ഇത്തവണത്തെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം. രണ്ടു മാഞ്ചസ്റ്റര്‍ ടീമുകള്‍ ഇഞ്ചോടിഞ്ച് പൊരുതുമ്പോള്‍ ആവേശം അതിരുകളില്ലാതെ കുതിച്ചുയരുന്നു. രണ്ട് റൗണ്ട് വീതം മത്സരങ്ങള്‍ മാത്രം ശേഷിക്കേ ആരായിരിക്കും പുതിയ കിരീടാവകാശികള്‍?. മാഞ്ചസ്റ്റര്‍ യുണൈറ്റഡോ അതോ മാഞ്ചസ്റ്റര്‍ സിറ്റിയോ?. ഇരുടീമുകളുടെയും കടുത്ത ആരാധകര്‍ക്കുപോലും ഉറപ്പിച്ചൊരു ഉത്തരം പറയാന്‍ കഴിയാത്ത അവസ്ഥ.

36 റൗണ്ടു വീതം മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 83 പോയിന്റ് വീതം നേടി ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ് മാന്‍യുവും സിറ്റിയും. ഗോള്‍ശരാശരിയില്‍ ഇപ്പോള്‍ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുളള ആഴ്‌സനലിന് 66 പോയിന്റ് മാത്രമേയുളളൂ. അതുകൊണ്ടുതന്നെ കിരീടപ്പോരാട്ടത്തില്‍ മറ്റൊരു ടീം ഇനി പരാമര്‍ശിക്കുക കൂടി വേണ്ട. മാന്‍യുവാണ് നിലവിലെ ജേതാക്കള്‍. ലിവര്‍പൂള്‍ ആദ്യ എട്ടില്‍പോലും സ്ഥാനം പിടിക്കില്ലെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. ഇതോടെ പ്രിമിയര്‍ ലീഗിലെ ബിഗ് ഫോര്‍ എന്ന വിശേഷണത്തിനും ഇത്തവണ ഇളക്കം തട്ടുമെന്നുറപ്പായി.

ലോകത്തേറ്റവും ആരാധകരുളള കളിസംഘമാണ് മാന്‍യു. അതുകൊണ്ടുതന്നെ ആരാധക പിന്തുണയില്‍ മാന്‍യു തന്നെയായിരിക്കും മുന്നില്‍. ചാണക്യ തന്ത്രങ്ങളുമായി എതിരാളികളെ അമ്പരപ്പിക്കുന്ന സാക്ഷാല്‍ അലക്‌സ് ഫെര്‍ഗ്യൂസന്‍ ഇത്തവണയും അത്ഭുതം പുറത്തെടുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സിറ്റിയാവട്ടെ റോബര്‍ട്ടോ മാന്‍സീനിയുടെ തന്ത്രങ്ങളെയാണ് ഉറ്റുനോക്കുന്നത്.

മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ സിറ്റിയോട് ഒറ്റഗോള്‍ തോല്‍വി വഴങ്ങിയതോടെയാണ് മാന്‍യുവിന്റെ പ്രതീക്ഷകള്‍ തുലാസിലായത്. സിറ്റി പ്രതീക്ഷ വീണ്ടെടുത്തതും. വിന്‍സന്റ് കോംപനിയുടെ ഹെഡറാണ് ഇത്തവണത്തെ പ്രിമിയര്‍ഷിപ്പിനെ മുള്‍മുനയിലെത്തിച്ചത്. ഇനി അവസാന ദിനംവരെ കാത്തിരുന്നേ മതിയാവൂ.

സമീര്‍ നസ്രി, കോംപനി, ഡേവിഡ് സില്‍വ, സെര്‍ജിയോ അഗ്യൂറോ, കാര്‍ലോസ് ടെവസ്, യായ ടൂറെ എന്നിവരടങ്ങിയ താരനിരയാണ് സിറ്റിയുടെ കരുത്ത്. പണം വാരിയെറിഞ്ഞാണ് സിറ്റി ഈ സീസണില്‍ താരങ്ങളെ വാരിക്കൂട്ടിയത്. വെയ്ന്‍ റൂണി, നാനി, റയാന്‍ ഗിഗ്‌സ്, പാര്‍ക് ജി സുംഗ്, പാട്രിസ് ഇവ്ര, അന്റോണിയോ വലന്‍സിയ തുടങ്ങിയവരിലൂടെയാണ് മാന്‍യു മറുപടി നല്‍കുക. ഇതോടൊപ്പം പത്തൊന്‍പത് കിരീടം നേടിയതിന്റെ പാരമ്പര്യവും മാന്‍യുവിന് കൂട്ടായുണ്ട്.

ന്യൂകാസില്‍ യുണൈറ്റഡും ക്യൂന്‍സ് പാര്‍ക് റേഞ്ചേഴ്‌സുമാണ് സിറ്റിയുടെ ഇനിയുളള എതിരാളികള്‍. മാന്‍യുവാകട്ടെ സ്വാന്‍സീ, സണ്ടര്‍ലാന്‍ഡ് എന്നിവരുമായി ഏറ്റുമുട്ടും. സിറ്റിക്കാണ് താരതമ്യേന ശക്തരായ എതിരാളികളെ നേരിടേണ്ടത്. ഗോള്‍ശരാശരിയില്‍ സിറ്റിയാണിപ്പോള്‍ മുന്നില്‍. ശേഷിക്കുന്ന മത്സരങ്ങളില്‍ ഇരുടീമുകളും ജയിച്ചുകയറിയാല്‍ ജേതാക്കളെ നിശ്ചയിക്കുന്നത് ഗോള്‍ശരാശരി തന്നെയായിരിക്കും. അതുകൊണ്ടുതന്നെ പരമാവധി ഗോളുകള്‍ നേടി ജയിക്കാനായിരിക്കും മാന്‍യുവിന്റെയും സിറ്റിയുടെയും ലക്ഷ്യം. ഗോള്‍ശരാശരിയില്‍ കിരീടം നഷ്ടമാവുക എന്നത് ഇരുടീമുകള്‍ക്കും ഹൃദയഭേദകം ആവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

Post a Comment

0 Comments