സെല്‍ഫ് ഗോള്‍ അടിച്ചവര്‍

header ads

റൊണാള്‍ഡോ + മോറീഞ്ഞോ = റയല്‍

ധുനിക ഫുട്‌ബോള്‍ ലോകത്ത് ഏറ്റവുമധികം വിമര്‍ശനം ഏറ്റുവാങ്ങുന്ന പരിശീലകനാണ് ഹൊസെ മോറീഞ്ഞോ എന്ന പോര്‍ട്ടുഗീസുകാരന്‍. ഇതേസമയം യൂറോപ്യന്‍ ഫുട്‌ബോളില്‍ ഏറ്റവും ഡിമാന്‍ഡുളള പരിശീലകരില്‍ ഒരാളും മോറീഞ്ഞോ തന്നെ. ഈ വൈരുധ്യം ശരിവച്ചാണ് മോറീഞ്ഞോ നാലു വര്‍ഷത്തെ ഇടവേളയക്ക് ശേഷം റയല്‍ മാഡ്രിഡിനെ സ്പാനിഷ് ലീഗ് ചാമ്പ്യന്‍മാരാക്കിയത്. മോറീഞ്ഞോയുടെ കുശാഗ്ര ബുദ്ധിയോടൊപ്പം മറ്റൊന്നുകൂടിയുണ്ടായിരുന്നു റയലിന്റെ ആവനാഴിയില്‍. സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അക്ഷരാര്‍ഥത്തില്‍ മോറീഞ്ഞോ-റൊണാള്‍ഡോ കൂട്ടുകെട്ടാണ് റയലിനെ ലലീഗയിലെ രാജാക്കന്‍മാരാക്കിയത്.

അമിത പ്രതിരോധത്തിലൂന്നുന്ന കോച്ച് എന്ന വിമര്‍ശനം മോറീഞ്ഞോയുടെ സഹയാത്രികനാണ്. കളിയെ കൊല്ലുന്ന തന്ത്രങ്ങള്‍, ജയിക്കാനായി എന്തും ചെയ്യുന്നവന്‍ എന്ന വിമര്‍ശനങ്ങള്‍ വേറെയുമുണ്ട്. ഇതിനെല്ലാം ഒരിക്കല്‍ക്കൂടി മറുപടി നല്‍കിയിരിക്കുകയാണ് മോറീഞ്ഞോ. റയലിന്റെ കിരീടധാരണത്തോടെ അപൂര്‍വമായൊരു റെക്കോര്‍ഡും മോറീഞ്ഞോ സ്വന്തമാക്കി. യൂറോപ്പിലെ നാല് ആഭ്യന്തര ലീഗുകളില്‍ പരിശീലിപ്പിച്ച ടീമുകളെ ജേതാക്കളാക്കിയ കോച്ചെന്ന അപൂര്‍വ ബഹുമതി. ജിയോവനി ട്രപ്പട്ടോണി, ഏണസ്റ്റ് ഹാപ്പെല്‍, തോമിസ്ലാവ് ഇവിക് എന്നിവര്‍ക്ക് മാത്രമേ മോറീഞ്ഞോയ്ക്ക് മുന്‍പ് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിട്ടുളളൂ.

പോര്‍ട്ടുഗല്‍ ക്ലബായ എഫ് സി പോര്‍ട്ടോയെ ജേതാക്കളാക്കിയാണ് മോറീഞ്ഞോ വെളളിവെളിച്ചത്തിലേക്ക് എത്തുന്നത്. തൊട്ടുപിന്നാലെ ചെല്‍സിയില്‍. ചെല്‍സി അരനൂറ്റാണ്ടിന് ശേഷം പ്രിമിയര്‍ ലീഗ് ചാമ്പ്യന്‍മാരാക്കി. ചെല്‍സിയുടെ പരിശീലകനായിരിക്കെയാണ് കളിയെ കൊല്ലുന്ന കോച്ചെന്ന വിമര്‍ശനം കേള്‍ക്കാന്‍ തുടങ്ങിയത്. ചെല്‍സി വിട്ട് ഇറ്റലിയിലെ ഇന്റര്‍ മിലാനിലെത്തിയപ്പോഴും ഭാഗ്യം മോറീഞ്ഞോയ്‌ക്കൊപ്പമായിരുന്നു. ഇന്ററിനെ സെരി എ ചാമ്പ്യന്‍മാരാക്കി. ഇപ്പോഴിതാ റയല്‍ മാഡ്രിഡിനെയും.

പ്രതിരോധത്തിലൂന്നിയ കോച്ചെന്ന വിമര്‍ശനത്തിനും ഒരുപരിധിവരെ മറുപടി നല്‍കാന്‍ മോറീഞ്ഞോയ്ക്ക് ഇത്തവണ കഴിഞ്ഞു. 115 ഗോളുകളാണ് ലലീഗയില്‍ മാത്രം റയല്‍ ഇത്തവണ അടിച്ചുകൂട്ടിയത്. വഴങ്ങിയതാവട്ടെ 30 ഗോളുകളും. തോറ്റത് രണ്ടേരണ്ട് കളികളിലും. സ്പാനിഷ് ലീഗില്‍ ഒരുസീസണില്‍ ഏതൊരു ടീമും നേടുന്ന ഏറ്റവും വലിയ ഗോള്‍വേട്ട കൂടിയാണിത്.

മോറീഞ്ഞോയുടെ തന്ത്രങ്ങള്‍ കടുകിട തെറ്റാതെ റയല്‍ കളിക്കളത്തില്‍ പ്രാവര്‍ത്തികമാക്കിയത് റൊണാള്‍ഡോയുടെ ബൂട്ടുകളിലൂടെ ആയിരുന്നു. 44 ഗോളുകള്‍ നേടിയാണ് റോണോ റയലിന്റെ കുന്തമുനയായത്. ഗൊണ്‍സാലോ ഹിഗ്വയ്ന്‍, കരീം ബന്‍സേമ മുന്നേറ്റനിരയെ ഏകോപിപ്പിച്ചതും റോണോയായിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നാല് ഗോളുകള്‍ റോണോ ഇത്തവണ നേടിക്കഴിഞ്ഞു. റൊണാള്‍ഡോ 44 ഗോളുകളുമായി നിറഞ്ഞുനിന്നപ്പോള്‍ 22 ഗോളുകളുമായി ഹിഗ്വയ്‌നും 20 ഗോളുകളുമായി കരീം ബന്‍സേമയും റയലിനെ കിരീടത്തിലെത്തിച്ചു. ലലീഗയില്‍ ആദ്യമായാണ് ഒരു ടീമിലെ മൂന്ന് കളിക്കാര്‍ ഇരുപതിലധികം ഗോളുകള്‍ നേടുന്നത്.

Post a Comment

0 Comments