സെല്‍ഫ് ഗോള്‍ അടിച്ചവര്‍

header ads

ആന്‍ഡേഴ്‌സന്‍ മുന്നൂറിന്റെ തിളക്കത്തില്‍


ക്രിക്കറ്റ് ലോകം ഇന്ത്യന്‍ പ്രിമിയര്‍ ലീഗിന്റെ പിന്നാലെയാണ്. കളിയേക്കാള്‍ ഐ പി എല്ലിലെ കളിക്ക് പുറത്തുളള കളികളാണ് വാര്‍ത്തകളില്‍ നിറയുന്നത്. എസ് ശ്രീശാന്തും അങ്കിത് ചവാനും അജിത് ചാന്ദിലയും ഐ പി എല്ലിന് മുന്‍പില്ലാത്തവിധം കുപ്രസിദ്ധി നേടിക്കൊടുത്തു. മാധ്യമപ്പടയും ഈ ഒറ്റുകാര്‍ക്കും അവരുടെ വാലാട്ടികള്‍ക്കും പിന്നാലെ പായുകയായിരുന്നു. ഇതിനിടയിലും കായികലോകത്ത് പലതും നടക്കുന്നുണ്ടായിരുന്നു. കടുത്ത ക്രിക്കറ്റ് പ്രേമികള്‍പോലും ഇതൊക്കെ അറിഞ്ഞുവോ എന്ന് സംശയം.

ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ട് - ന്യൂസിലാന്‍ഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് പൂര്‍ത്തിയായി. ഇംഗ്ലണ്ട് മിന്നും വിജയം സ്വന്തമാക്കി. ഈ ടെസ്റ്റില്‍ ജയിംസ് ആന്‍ഡേഴ്‌സന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 300 വിക്കറ്റ് തികച്ചു. ഒട്ടുമിക്ക മലയാള പത്രങ്ങള്‍ക്കും ഇത് വാര്‍ത്തപോലും ആയിരുന്നില്ല. അവരപ്പോഴും ഗോപുമോന്റെ അടുക്കളക്കാര്യങ്ങളും കിടപ്പറകാര്യങ്ങളും തിരയുകയായിരുന്നു.

സമീപകാല ഇംഗ്ലീഷ് ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബൗളറാണ് ആന്‍ഡേഴ്‌സന്‍. ന്യൂസിലാന്‍ഡിനെതിരെ മുന്നൂറ് വിക്കറ്റ് തികച്ചത് ഇത് അടിവരയിടുന്ന പ്രകടനമാണ്. മാത്രമല്ല, ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ബൗളര്‍മാത്രമാണ് ആന്‍ഡേഴ്‌സന്‍. ക്രിക്കറ്റ് ചരിത്രത്തിലെ ഇരുപത്തിയാറമത്തെ ബൗളറും.

തന്റെ എണ്‍പത്തിയൊന്നാമത്തെ ടെസ്റ്റിലാണ് ആന്‍ഡേഴ്‌സന്‍ 300 വിക്കറ്റ് ക്ലബിലെത്തിയത്. പീറ്റര്‍ ഫുള്‍ടനായിരുന്നു മുന്നൂറാമത്തെ ഇര. 2003ല്‍ സിംബാംബ് വേയ്‌ക്കെതിരെ ആയിരുന്നു ആന്‍ഡേഴ്‌സന്റെ ടെസ്റ്റ് അരങ്ങേറ്റം. 298 വിക്കറ്റുമായാണ് ആന്‍ഡേഴ്‌സന്‍ ലോര്‍ഡ്‌സ് ടെസ്റ്റിനിറങ്ങിയത്. ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ലോര്‍ഡ്‌സില്‍ തന്നെയാണ് ആന്‍ഡേഴ്‌സന്‍ മൂന്നൂറ് വിക്കറ്റ് നേട്ടം കൈവരിച്ചതും.

ഇയാന്‍ ബോതം, ബോബ് വില്ലിസ്, ഫ്രെഡ് ട്രൂമാന്‍ എന്നിവരാണ് ആന്‍ഡേഴ്‌സന് മുന്‍പ് 300 വിക്കറ്റ് നേട്ടം കൈവരിച്ച ഇംഗ്ലീഷ് ബൗളര്‍മാര്‍. ബോതം 383 വിക്കറ്റുകളും ട്രൂമാന്‍ 307 വിക്കറ്റുകളും  വില്ലിസ് 325 വിക്കറ്റുകളുമാണ് നേടിയത്. 800 വിക്കറ്റ് നേടിയ മുത്തയ്യ മുരളീധരനാണ് ടെസ്റ്റ് വിക്കറ്റ് വേട്ടയിലെ ഒന്നാമന്‍. ഷെയ്ന്‍ വോണ്‍ (708), അനില്‍ കുംബ്ലെ (619) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

ഗ്ലെന്‍ മഗ്രാത്തും കോര്‍ട്‌നി വാല്‍ഷും അഞ്ഞൂറ് വിക്കറ്റ് ക്ലബിലെ അംഗങ്ങളാണ്. ഇപ്പോള്‍ കളിക്കുന്നവരില്‍ ഹര്‍ഭജന്‍ സിംഗാണ് വിക്കറ്റ് വേട്ടയില്‍ മുന്നില്‍, 413 വിക്കറ്റുകള്‍. ഡാനിയേല്‍ വെട്ടോറി 360 വിക്കറ്റുകളും ഡെയ്ല്‍ സ്‌റ്റെയ്ന്‍ 332 വിക്കറ്റുകളും നേടിയിട്ടുണ്ട്.

ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തി പത്താം വര്‍ഷത്തിലാണ് ആന്‍ഡേഴ്‌സന്‍ 300 വിക്കറ്റ് തികച്ചത്. പരിക്കും മോശം ഫോമും അലട്ടിയില്ലായിരുന്നെങ്കില്‍ ആന്‍ഡേഴ്‌സന്‍ ഇതിന് മുന്‍പേ ഈ നേട്ടം കൈവരിച്ചേനെ. ദക്ഷിണാഫ്രിക്കയ്ക്കും ഇന്ത്യക്കുമെതിരെയുമാണ് ആന്‍ഡേഴ്‌സന്‍ കൂടുതല്‍ വിക്കറ്റുകള്‍ നേടിയിട്ടുളളത്. 57 വിക്കറ്റുകള്‍ വീതം. ഓസ്‌ട്രേലിയയുടെ 41 വിക്കറ്റുകളും വെസ്റ്റ് ഇന്‍ഡീസിന്റെ 36 വിക്കറ്റുകളും ന്യൂസിലാന്‍ഡിന്റെ 39 വിക്കറ്റുകളും പാകിസ്ഥാന്റെ 32 വിക്കറ്റുകളും ശ്രീലങ്കയുടെ 18 വിക്കറ്റുകളും സിംബാബ് വേയുടെ 11 വിക്കറ്റുകളും ബംഗ്ലാദേശിന്റെ ഒന്‍പത് വിക്കറ്റുകളും ആന്‍ഡേഴ്‌സന്റെ പോക്കറ്റിലുണ്ട്.

സച്ചിന്‍ ടെന്‍ഡുല്‍ക്കറെയാണ് ആന്‍ഡേഴ്‌സന്‍ ഏറ്റവുമധികം പുറത്താക്കിയത്, 14 ടെസ്റ്റുകളില്‍ ഒന്‍പത് തവണ. ജാക് കാലിസിനെ ഏഴ് തവണയും ഗ്രേം സ്മിത്തിനെയും മാര്‍ക് ബൗച്ചറെയും മൈക്കല്‍ ക്ലാര്‍ക്കിനെയും കുമാര്‍ സംഗകാരയെയും ആറ് തവണ വീതവും പുറത്താക്കി.

Key Words: New Zealand batsman , Peter Fulton , First Test , Lords, Anderson , Ian Botham, Bob Willis,  Fred Trueman , Botham, England captain , Michael Vaughan , Test Match, Test debut, Zimbabwe,  Lord's, England shirt ,  New Zealand,  Peter Moores, England's coach , Ashes whitewash

Post a Comment

0 Comments