സെല്‍ഫ് ഗോള്‍ അടിച്ചവര്‍

header ads

സ്‌പെയ്ന്‍ വരുന്നു, പടയോട്ടം തുടരാന്‍


ലോകകപ്പ് നേടുക ഏതൊരു ടീമിന്റെയും ഏറ്റവും വലിയ സ്വപ്നമാണ്. കാരണം, ഭൂമുഖത്തെ ഒന്നാംകിട ടീമുകളെ തോല്‍പിച്ച് ലോകകപ്പ് സ്വന്തമാക്കുക അത്രയ്ക്ക് ദുഷ്‌കരമാണ്. ഇതിനേക്കാള്‍ വലിയ വെല്ലുവിളിയാണ് ഇത്തവണ സ്‌പെയ്‌നെ കാത്തിരിക്കുന്നത്. കപ്പ് നേടുന്നതിനെക്കാള്‍ പ്രയാസമായ കിരീടം നിലനിറുത്തുക എന്ന  ഹിമാലയന്‍ വെല്ലുവിളിയാണ് സ്‌പെയ്‌നെ കാത്തിരിക്കുന്നത്.

എണ്ണയിട്ട യന്ത്രം പോലെയാണ് സ്‌പെയ്ന്‍. 2010ല്‍ കപ്പ് നേടിയ നേടിയ ഒട്ടുമിക്ക താരങ്ങളും ബ്രസീലിലും പോരാടാനുണ്ടാവും. ഒരേ കളിക്കാര്‍, ഒരേതാളം, ഒരേയൊരു ലക്ഷ്യം. അപ്പോള്‍ സ്‌പെയ്‌നിന്റെ ആരാധകര്‍മാത്രമല്ല ഫുട്‌ബോള്‍ വിദഗ്ധരുടെയും പിന്തുണ ചാമ്പ്യന്‍മാര്‍ക്കൊപ്പമുണ്ടാവുന്നത് സ്വാഭാവികം. ഏറെനാളുകളായി സ്പാനിഷ് ടീമില്‍ വലിയ മാറ്റങ്ങളില്ല. സൂപ്പര്‍ താരങ്ങളെക്കാള്‍ ഈ കെട്ടുറപ്പുത്തന്നെയാണ് സ്‌പെയ്‌നിന്റെ കരുത്ത്.

ലോകകപ്പ് നിലനിറുത്തുന്നതിനൊപ്പം തുടര്‍ച്ചയായ നാലാം മേജര്‍ കിരീടവും കോച്ച് വിന്‍സെന്റെ ഡെല്‍ബോസ്‌ക് ഉന്നംവയ്ക്കുന്നു. 2008ല്‍ യൂറോപ്യന്‍ കിരീടം നേടിയാണ് സ്‌പെയ്ന്‍ ദക്ഷിണാഫ്രിക്കയിലെത്തിയത്. അതുകൊണ്ടുതന്നെ ഹോട്ട് ഫേവറിറ്റ് സ്‌പെയ്ന്‍ തന്നെയായിരുന്നു. പ്രതീക്ഷകളെല്ലാം പൂവണിയിച്ച് സ്‌പെയ്ന്‍ കപ്പുയര്‍ത്തി, ആധികാരികമായി. മാത്രമല്ല, രണ്ടുവര്‍ഷത്തിന് ശേഷം യൂറോകപ്പ് നിലനിറുത്തി തങ്ങളുടെ ശക്തി വീണ്ടും തെളിയിച്ചു. യൂറോകപ്പ് നിലനിറുത്തിയപോലെ ലോകകപ്പും സ്‌പെയ്ന്‍ നിലനിറുത്തുമോ എന്നാണിപ്പോള്‍ ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്.

സ്‌പെയ്ന്‍ വിശ്വകിരീടം നിലനിറുത്തിയാല്‍ ചരിത്രത്തിലെ രണ്ടാമത്തെ സംഭവം മാത്രമായികരിക്കും അത്. ആതിഥേയരായ ബ്രസീല്‍ മാത്രമേ ഇന്നുവരെ ലോകകപ്പ് നിലനിറുത്തിയിട്ടുള്ളൂ. 1958ലും 1962ലും കപ്പുയര്‍ത്തിയാണ് സമാനതകളില്ലാത്ത റെക്കോര്‍ഡുമായി ബ്രസീല്‍ തലയുയര്‍ത്തി നില്‍ക്കുന്നത്.

കഴിഞ്ഞ തവണ ഹോളണ്ടിനെ തോല്‍പിച്ചായിരുന്നു സ്‌പെയ്ന്‍ ലോകത്തിന്റെ നെറുകയിലെത്തിയത്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ അല്‍പം സങ്കീര്‍ണമാണ്. കഴിഞ്ഞതവണത്തെ ഫൈനലിലെ എതിരാളികളായ ഹോളണ്ടിനെ ആദ്യറൗണ്ടില്‍ തന്നെ നേരിടണം. ചിലിയും ഓസ്‌ട്രേലിയയുമാണ് മറ്റ് എതിരാളികള്‍. ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് കണക്കുവീട്ടാന്‍ ഹോളണ്ട് കച്ചകെട്ടിയെത്തുമ്പോള്‍ സ്‌പെയ്ന്‍ നന്നായി വിയര്‍ക്കേണ്ടിവരും.

റയല്‍ മാഡ്രിഡിന്റെയും ബാഴ്‌സലോണയുടെയും താരനിരതന്നെയാണ് എറെക്കുറെ സ്പാനിഷ് നിരയിലും അണിനിരക്കുന്നത്. ലോകഫുട്‌ബോളിലും ക്ലബ് ഫുട്‌ബോളിലും എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയ താരങ്ങളാണ് ഇവരില്‍ മിക്കവരും. അതുകൊണ്ടുതന്നെ കളിക്കാരുടെ പോരാട്ടവീര്യത്തില്‍ ചോര്‍ച്ചയുണ്ടായിട്ടുണ്ടെന്ന് ഒരുവിഭാഗം വിദഗ്ധര്‍ വിലയിരുത്തുന്നു. കഴിഞ്ഞവര്‍ഷത്തെ കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫൈനലില്‍ ബ്രസീല്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് സ്‌പെയ്‌നെ തകര്‍ത്തത് ഇതിന് ഉദാഹരണമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ബ്രസീലിന്റെ യുവനിരയാണ് സ്‌പെയ്‌നെ തകര്‍ത്ത് തരിപ്പണമാക്കിയത്. പക്ഷേ, ഫുട്‌ബോള്‍ സമവാക്യങ്ങളില്‍ ഒരുതോല്‍വിയോ ജയമോ ഒരുടീമിന്റെയും ഗതിവിഗതികളെ നിയന്ത്രിക്കുന്നല്ലെന്നതും സത്യം.

ബ്രസീലിലും സ്‌പെയ്ന്‍ ഫേവറിറ്റുകളാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ, ദക്ഷിണാഫ്രിക്കയില്‍ എത്തിയപ്പോഴുണ്ടായിരുന്ന ഹോട്ട് ഫേവറിറ്റ് തിളക്കം ചാമ്പ്യന്‍മാര്‍ക്കില്ല. 2010ല്‍ ഫെര്‍ണാണ്ടോ ടോറസും ഡേവിഡ് വിയ്യയുമായിരുന്നു സ്പാനിഷ് നിരയുടെ കുന്തമുനകള്‍. ഇത്തവണ വിയ്യയ്ക്ക് പകരം അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഡിയഗോ കോസ്റ്റയായിരിക്കും ടോറസിനൊപ്പമുണ്ടാവുക. ബ്രസീലുകാരനായ കോസ്റ്റ സ്പാനിഷ് പൗരത്വംനേടിയാണ് ജന്‍മനാട്ടിലേക്ക് പന്തുതട്ടാനെത്തുന്നത് എന്ന സവിശേഷതയുമുണ്ട്. ചെല്‍സിയുടെ സെസാര്‍ ആസ്പിലിക്യൂട്ട, ബയേണ്‍ മ്യൂണിക്കിന്റെ തിയഗോ അല്‍കന്റാര, സാവി മാര്‍ട്ടിനസ് എന്നിവരും ടീമിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന യുവാക്കളാണ്.

അമിതമത്സരങ്ങളുണ്ടാക്കിയ ക്ഷീണമാണ് സ്‌പെയ്ന്‍ നേരിടുന്ന മറ്റൊരു തിരിച്ചടി. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഏറ്റുമുട്ടുന്നത് സ്പാനിഷ് ക്ലബുകളായ റയല്‍ മാഡ്രിഡും അത്‌ലറ്റിക്കോ മാഡ്രിഡുമാണ്. സ്പാനിഷ് ലീഗിലും കിരീടപ്പോരാട്ടം നടക്കാനിരിക്കുന്നതേയുള്ളൂ. താരങ്ങളുടെ തളര്‍ച്ചയില്‍ കോച്ച് ഡെല്‍ബോസ്‌കിനും ആശങ്കയുണ്ട്. ഇപ്പോള്‍ കളിയോട് കളിയാണ്. മൂന്നുദിവസത്തിലൊരിക്കല്‍ മത്സരത്തിന് ഇറങ്ങേണ്ട അവസ്ഥ. എല്ലാ മത്സരങ്ങളും പ്രധാനപ്പെട്ടതായതിനാല്‍ കളിക്കാര്‍ക്ക് വിശ്രമം കിട്ടുന്നില്ല. പരിക്കേല്‍ക്കാനുള്ള സാധ്യതയും കൂടുതലാണ്-ഡെല്‍ബോസ്‌ക് പറയുന്നു.

ഗോള്‍വലയത്തിന് മുന്നില്‍ നായകന്‍ ഐകര്‍ കസീയസ് തന്നെയായിരിക്കും. സെര്‍ജിയോ റാമോസ്, സാബി അലോന്‍സോ, സെര്‍ജിയോ ബുസ്‌ക്വറ്റ്‌സ്, അന്ദ്രേസ് ഇനിയസ്റ്റ, ജീസസ് നവാസ്, പെഡ്രോ, ഫെര്‍ണാണ്ടോ ടോറസ്, യുവാന്‍ മാറ്റ തുടങ്ങിയവരും സ്പാനിഷ് നിരയിലുണ്ടായേക്കും.

ഫിഫ റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരായ സ്‌പെയ്ന്‍ ഗ്രൂപ്പ് ബിയില്‍ ജൂണ്‍ 13നാണ് ആദ്യ മത്സരത്തിനിറങ്ങുക. ഹോളണ്ടാണ് ആദ്യ എതിരാളികള്‍. ജൂണ്‍ 18ന് ചിലിയെയും 23ന് ഓസ്‌ട്രേലിയയെയും നേരിടും. ശേഷം ബ്രസീലിലെ കളിത്തട്ടില്‍ കാണാം.

Post a Comment

0 Comments